കെ സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് ശബരിമല തന്ത്രി; സര്‍ക്കാര്‍ ഭക്തര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞതുകൊണ്ടാണ് ഉത്സവം ഉപേക്ഷിക്കുന്ന തീരുമാനം എടുത്തതെന്ന വാദം ശരിയല്ലെന്നും തന്ത്രി പറഞ്ഞു.

ഇതൊക്കെ ആഘോഷമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണമെങ്കില്‍ അങ്ങനെയൊക്കെ വ്യാഖ്യാനിക്കാം. പക്ഷേ സത്യം അതല്ല. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ഏറ്റവും പ്രായോഗികമായ കാര്യമാണ് സര്‍ക്കാരും ദേവസ്വംബോര്‍ഡുമായി ആലോചിച്ച് തീരുമാനിക്കുന്നതെന്ന് തന്ത്രി പറഞ്ഞു.

‘കഴിഞ്ഞ മാസത്തെ ശാന്തമായ സ്ഥിതിയല്ല ഇപ്പോള്‍. ഈ മാസം സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികള്‍ മോശമാണ്. ദര്‍ശനത്തിനെത്തുന്ന ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ക്ഷേത്രത്തിലെ എല്ലാവരും ക്വാറന്റീനില്‍ പോകേണ്ടി വരും. ഈ പശ്ചാത്തലത്തില്‍ ഉത്സവം ഒഴിവാക്കാനാണ് ആലോചിക്കുന്നത്. നേരത്തെ ദേവസ്വം ബോര്‍ഡ് ചോദിച്ചപ്പോള്‍ ഉത്സവത്തിനു തീയതി താന്‍ തന്നെയാണു കുറിച്ചു നല്‍കിയത്. ദേവസ്വം ബോര്‍ഡ് തീയതി സ്വയം തീരുമാനിച്ചതല്ല’ തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി.

തന്ത്രിയുടെ അഭിപ്രായം മാനിക്കുമെന്നു മന്ത്രിയും വ്യക്തമാക്കിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നു തന്ത്രി പറഞ്ഞു. ‘സ്ഥിതി അനുകൂലമെങ്കില്‍ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശാന്തമല്ലാത്തതിനാല്‍ മാറ്റിവയ്ക്കുന്നതാകും ഉചിതം.’ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ യാതൊരു തര്‍ക്കവുമില്ലെന്നും ചോദ്യത്തിനു മറുപടിയായി തന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here