
തിരുവനന്തപുരം: ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട് ജിലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 11, ഒമാന്‍- 4, നൈജീരിയ- 4, കുവൈറ്റ്- 3, സൗദി അറേബ്യ- 2, റഷ്യ- 2, ജിബൂട്ടി (ഉഷശയീൗശേ) 1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 20, ഡല്‍ഹി- 7, തമിഴ്നാട്- 4, കര്‍ണാടക- 4, മധ്യപ്രദേശ്- 1, പശ്ചിമ ബംഗാള്‍- 1) വന്നതാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 10 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
കണ്ണൂര്‍ ജില്ലയില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പി.കെ. മുഹമ്മദ് (70) ഇന്നലെ നിര്യാതനായി. മേയ് 22ന് ഒമാനില്‍ നിന്നും വന്ന ഇദ്ദേഹത്തിന് ഗുരുതര കരള്‍ രോഗം ബാധിച്ചിരുന്നു.
അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (രണ്ട് കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കണ്ണൂര്‍ (രണ്ട് കോഴിക്കോട് സ്വദേശി, ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജിലയില്‍ നിന്നുള്ള 6 പേരുടെയും (ഒരു പത്തനംതിട്ട സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1258 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 59,034 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,31,225 പേരും റെയില്‍വേ വഴി 24,250 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,16,130 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,17,027 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 27,118 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 25,757 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് പുതുതായി 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി, ലക്കിടി പേരൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
35 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 133 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
നാവായിക്കുളം, നെല്ലനാട്, കുളത്തൂര്‍, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, മാണിക്കല്‍ എന്നിവ ഹോട്ട് സ്പോട്ടില്‍ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒഴിവാക്കിയ ഹോട്ട് സ്പോട്ടുകള്‍.
ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല. രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവര്‍ 2,19,492 പേര്‍ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് 17.71% 38,881 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 82.29% ശതമാനമാണ്. 1,50,621 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 63.63% റെഡ് സോണുകളില്‍ നിന്ന് വന്നവരാണ്.
വിദഗ്ദ്ധ സമിതി നിര്‍ദ്ദേശപ്രകാരം മാര്‍ഗനിര്‍ദ്ദേശം പുതുക്കുന്നു. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവര്‍ക്ക് മുന്‍ഗണനാ നിര്‍ദ്ദേശം നല്‍കിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്റൈന്‍ കൈമാറും. വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീടുകളിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിച്ചാല്‍ പൊലീസ് നടപടിയെടുക്കും.
വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം നല്‍കും. പെയ്ഡ് ക്വാറന്റീന്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കര്‍ശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവര്‍ ഉറപ്പാക്കും.
വിമാനം, ട്രെയിന്‍ റോഡ് മാര്‍ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റീന് പുതിയ മര്‍ഗനിര്‍ദ്ദേശം ഉണ്ട്. കൊവിഡ് പോര്‍ട്ടല്‍ വഴി സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം. കൊവിഡ് കണ്‍ട്രോള്‍ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റീന്‍ സൗകര്യമോ ഉറപ്പാക്കും.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം
കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുന്നു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍. കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തില്‍. ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കാം.
ഒരു വ്യക്തി ലോക്കല്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായാല്‍, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റീനില്‍ ആയാല്‍ വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലായാല്‍, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റീനില്‍ ഉള്ളവര്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഇത് ഏഴ് ദിവസത്തേക്ക് പ്രഖ്യാപിക്കും. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസിറ്റീവായാല്‍, വീടും ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റും. ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവര്‍, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി യാത്ര തുടര്‍ന്ന് പരിശോധന വെട്ടിക്കുന്നു. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തി. അത്തരം നടപടികള്‍ ഒരു തരത്തിലും സ്വീകരിക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here