പിഎം കെയേഴ്സ്; ഓഡിറ്റ് നടത്തുന്നത് ബിജെപിയുടെ സ്വന്തക്കാരന്‍; ഓഡിറ്റിന്റെ വിശ്വാസ്യതയില്‍ സംശയം

ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി.

സുനില്‍ കുമാര്‍ ഗുപ്ത എന്ന വ്യക്തി സ്ഥാപിച്ച സാര്‍ക്ക് അസോസിയേറ്റ്‌സിനെ പിഎം കെയേഴ്സിന്റെ ഓഡിറ്റിന് ചുമതലപ്പെടുത്തി. പല പ്രമുഖ ബിജെപി നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗുപ്ത. അതിനാല്‍ ഓഡിറ്റ് വിശ്വാസ്യമായിരിക്കിലെന്നാണ് വിമര്‍ശനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം സമാഹരിക്കാനായി മെയ് 28ന് കേന്ദ്രം പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതിയുടെ വിശ്വാസ്യതയില്‍ മുന്‍പ് തന്നെ സംശയങ്ങള്‍ ഉടലെടുത്തിരുന്നു.

പി എം കെയേഴ്സ് വിവരാവകാശ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്, ട്രസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ മാത്രം അംഗങ്ങളാക്കിയത്, വിദേശ സഹായം സ്വീകരിക്കാനുള്ള തീരുമാനം ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പി എം കെയേഴ്സിന്റെ ഓഡിറ്റിന് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തിയത്.

അതും ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി സ്ഥാപിച്ച കമ്പനിയെ. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തെ ആണ് സ്വതന്ത്ര ഓഡിറ്റര്‍ എന്ന പേരില്‍ പി എം കെയേഴ്സ് ഓഡിറ്റിന് ചുമതലപ്പെടുത്തിയത്.

ഈ കമ്പനി സ്ഥാപിച്ചത് സുനില്‍ കുമാര്‍ ഗുപ്ത എന്നയാളാണ്. ബിജെപിയുമായ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഗുപ്ത.

പ്രധാനമന്ത്രി മോദിയുമായി ഏറെ മുന്‍പ് തന്നെ പരിചയം സ്ഥാപിച്ച ആളാണ് ഗുപ്ത. ഇത് തെളിയിക്കുന്ന പഴയ ചിത്രവും പുറത്തു വന്നിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ പിയൂഷ് ഗോയല്‍, അനുരാഗ് താക്കൂര്‍, കിരണ്‍ റിജു എന്നിവരുമായും ഇദ്ദേഹത്തിന് അടുപ്പം ഉണ്ട്. ഇതാണ് ഓഡിറ്റിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിച്ചത്. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ ഓഡിറ്റും ഇതേ കമ്പനിയാണ് നിര്‍വഹിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ഓഡിറ്റ് നടത്താനുള്ള അനുമതി ആണ് നല്‍കിയിരിക്കുന്നത്.

പി എം കെയേഴ്സില്‍ സി.എ.ജി ഓഡിറ്റ് വേണമെന്ന ആവശ്യം പദ്ധതി പ്രഖ്യാപനം മുതല്‍ ഉയര്‍ന്നിരുന്നു. ഈ ആവശ്യം തള്ളിയാണ് സ്വകാര്യ ഓഡിറ്ററെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

പി എം കെയേഴ്സിന്റെ വിശ്വാസ്യതയില്‍ സംശയം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികള്‍ ദില്ലി, മുംബൈ ഹൈക്കോടതികളുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News