സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ഓൺലൈൻ ക്ളാസുകൾ ആരംഭിക്കും. ഇനി ടി.വി സൗകര്യം ഇല്ലാത്തത് 4000 കുട്ടികളുടെ വീടുകളിലാണ്.
അത് ഇന്ന് കൊണ്ട് എത്തിക്കും. തിങ്കളാഴ്ച പുതിയ ക്ളാസുകൾ ആരംഭിക്കുമ്പോൾ എല്ലാ കുട്ടികൾക്കും ടി.വി ലഭ്യത ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിച്ചു. ക്ളാസുകളുടെ സമയക്രമത്തിൽ മാറ്റമില്ല.
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതലായിരുന്നു വിക്ടേഴ്സിലൂടെ ഒാൺലൈൻ ക്ളാസുകൾ ആരംഭിച്ചത്. വീട്ടിൽ ടി.വിയോ മൊബൈൽ ഫോണോ ഇല്ലാത്ത കുട്ടികൾക്കായി സർക്കാർ ഒരാഴ്ചത്തെ ട്രയൽ രണ്ടാഴ്ചത്തെയ്ക്ക് നീട്ടിയിരുന്നു.
ഇത് പൂർത്തിയായ ഘട്ടത്തിലാണ് ഫസ്റ്റ് ബെല്ലിന്‍റെ രണ്ടാം ഘട്ട ക്ളാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. ഇനി 4000 കുട്ടികൾക്കാണ് ടി.വി സൗകര്യം ലഭ്യമാകാനുള്ളത്. ഇത് ഇന്ന് കൊണ്ടു പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.
തിങ്കളാഴ്ച പുതിയ ക്ളാസുകൾ ആരംഭിക്കുമ്പോൾ മുഴുവൻ കുട്ടികൾക്കും പഠനത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാകുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും ക്ലാസുകള്‍.
പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ കൂടിയാകും ഇനി സംപ്രേക്ഷണം ചെയ്യുക. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്.
ആദ്യ ക്ലാസുകളുടെ ഫീഡ്‍ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
തമിഴ്, കന്നട മീഡിയം കുട്ടികൾക്കുള്ള യൂ ട്യൂബ് ക്ലാസുകളും തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇത് ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിന്‍റെ സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here