ദിഷ മരിച്ചത് നടന്‍ രോഹന്റെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍; സുശാന്ത് മരിക്കും മുന്‍പും ഫ്‌ളാറ്റില്‍ പാര്‍ട്ടി; ഇരുവീടുകളിലും സംഭവിച്ചത്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും പ്രമുഖ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെയും മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇരുവരും മരിക്കുന്നതിന്റെ തൊട്ടുമുന്‍പ് നടന്ന പാര്‍ട്ടികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിഷ മരിക്കുന്ന ദിവസം സംഭവിച്ചത് ഇതാണ്:

മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം. തിങ്കളാഴ്ച ദിഷ ചില സുഹൃത്തുക്കളോടൊപ്പം മലാദിലെത്തി. മലാദ് വെസ്റ്റിലെ ജങ്കല്യന്‍ നഗറിലെ നടന്‍ രോഹന്‍ റായിയുടെ ഫ്‌ളാറ്റിലാണ് എല്ലാവരും അത്താഴത്തിനായി ഒത്തുകൂടിയത്. അത്താഴത്തിന് ശേഷം ഇവര്‍ മദ്യപിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ദിഷ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയിലേക്ക് നടന്നു, ശേഷം പതിനാലു നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു.

പുലര്‍ച്ചെ 2.25നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദിഷയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ദിഷ ജീവനൊടുക്കി അഞ്ചുദിവസം പിന്നിടുമ്പോഴാണ് സുശാന്തും മരിച്ചത്.

സുശാന്തിന്റെ മുംബൈ ബാന്ദ്രയിലെ വസതിയിലും ഇന്നലെയൊരു പാര്‍ട്ടി നടന്നിരുന്നു.

സുശാന്തും അടുത്ത സുഹൃത്തുക്കളുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. പാര്‍ട്ടിക്ക് ശേഷം ഏറെ വൈകിയാണ് സുശാന്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയത്. ഇന്ന് ഉച്ചയോടെ സുശാന്തിന്റെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരന്‍ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്ത് കഴിഞ്ഞ ആറു മാസമായി വിഷാദരോഗത്തിലായിരുന്നു സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടില്‍നിന്ന് ലഭിച്ചിട്ടില്ല.

ഇരുവരുടെയും മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ആരാധകര്‍ക്കിടെയില്‍ ഉയര്‍ന്നിട്ടുണ്ട്.

എം.എസ് ധോനി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു സുശാന്ത്. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിഷ മാനേജറായി പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here