തിരുവനന്തപുരം: പിഎം കെയര്‍സ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ താമസം, ചികിത്സ, ഭക്ഷണം, യാത്ര എന്നിവ ഒരുക്കുന്നതിന് മാത്രമേ ഈ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍ അനുവാദമുള്ളു. മുമ്പ് ഇതിനായി ചെലവഴിച്ച തുക ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിഎം കെയര്‍സ് ഫണ്ടിലെ തുക സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുന്നത്. 1) 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയിറ്റേജ്. 2) ഇതുവരെയുള്ള കോവിഡ് രോഗികളുടെ ആകെ എണ്ണത്തിന് 40 ശതമാനം വെയ്‌റ്റേജ്. 3) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തുല്യ പങ്കിന് പത്തുശതമാനം വെയ്‌റ്റേജ്.
അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് ചെലവഹിക്കുന്ന തുക അവിടെയുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തെ ആശ്രമിച്ചിരിക്കും. അതുകൊണ്ടുതന്നെ, 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയ്‌റ്റേജ് നല്‍കുന്നതിനു പകരം ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തുമുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
4.85 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം എന്നിവ ഒരുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും കേരളം മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍, മുന്‍ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതിനാല്‍ ഇതുവരെ അതിഥി തൊഴിലാളികള്‍ക്കായി കേരളം ചെലവഴിച്ച തുക തിരിച്ചുകിട്ടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍
സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക.
ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് മൊബൈല്‍ യൂണിറ്റുകള്‍. കാസര്‍ഗോഡ് ,പാലക്കാട് ,കണ്ണൂര്‍ ,തൃശൂര്‍ ,മലപ്പുറം ജില്ലകളിലാണ് രണ്ട് യൂണിറ്റുകള്‍ ഉണ്ടാവുക.
ഈ യൂണിറ്റുകള്‍ വീടുകളിലെത്തി പരിശോധനയും ആവശ്യമായ വൈദ്യസഹായവും മറ്റു ഉപദേശങ്ങളും അത് മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആയി ബന്ധപ്പെട്ട് നല്‍കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിന് വേണ്ടി ലഭ്യമാക്കും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മഴക്കാലരോഗങ്ങള്‍ വ്യാപിക്കാന്‍ ഉള്ള സാധ്യത കണക്കിലെടുത്തുമാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി ഈ തീരുമാനമെടുത്തത്. തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.
ആദിവാസി മേഖലയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകള്‍ വലിയ ആശ്വാസമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here