ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാന്‍മാര്‍ക്ക് വിട ചൊല്ലി രാജ്യം. കേണല്‍ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാര്‍ത്ത രാവിലെ പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാന്‍മാര്‍ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.
അതേസമയം അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് പുറത്ത് വന്ന വിവരം.
45 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യാ–-ചൈന അതിർത്തിയിൽ ചോരവീഴുന്നത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്‌ച രാത്രി അപ്രതീക്ഷിത ഏറ്റുമുട്ടലുണ്ടായത്. വെടിവയ്‌പുണ്ടായില്ലെന്ന് കരസേന പറഞ്ഞു.
സൈനികര്‍ തമ്മില്‍ കല്ലേറും ഇരുമ്പുവടികൊണ്ടുള്ള ആക്രമണവുമാണ് ഉണ്ടായത്. തിങ്കളാഴ്‌ച വൈകിട്ടുണ്ടായ ആക്രമണം ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സൈന്യം പുറത്തുവിട്ടത്.
ചൈനയുടെ ഏകപക്ഷീയമായ നീക്കമാണ് ഏറ്റുമുട്ടലിനുകാരണമെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ഉന്നതതലത്തിലുണ്ടായ ഉടമ്പടി കരുതലോടെ നടപ്പാക്കാൻ ചൈന തയ്യാറായിരുന്നെങ്കിൽ ഇരുപക്ഷത്തും സംഭവിച്ച ആൾനഷ്ടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് സക്‌സേന പറഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 14,000 അടി ഉയരത്തിലുള്ള പ്രദേശമാണ് ഗാൽവാൻ താഴ്‌വര.
ബിഹാർ റജിമെന്റിലെ കേണൽ ബി സന്തോഷ് ബാബു(തെലങ്കാന), ഹവിൽദാർ പളനി(തമിഴ്‌നാട്), ശിപായി ഓഝ(ജാർഖണ്ഡ്) എന്നിവരുള്‍പ്പെടെ 20 സെെനികരാണ് വീരമൃത്യു വരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here