ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷയ ഹൃദയം കവർന്ന ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് കിടമത്സരവും ശത്രുതയുമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടേ വ്യക്തമാകുന്നത്.
ചിച്ചോരെ എന്ന ചിത്രത്തിന് ശേഷം അഞ്ചോളം വലിയ ബാനറുകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും കരാർ ഒപ്പിടുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ രംഗത്തെ കിടമത്സരം കാരണം ഈ ചിത്രങ്ങളിൽ നിന്നെല്ലാം സുശാന്തിനെ നീക്കം ചെയ്യുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഇത് കടുത്ത മാനസിക പിരിമുറുക്കമാണ് ഉണക്കിയിട്ടുള്ളതെന്നും കഴിഞ്ഞ കുറെ നാളുകളായി താരം വിഷാദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും മുംബൈ പോലീസിന്റെ അന്വേഷണപരിധിയിൽ വരുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു.
സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിന് ഉത്തരവാദിയായി വിരൽ ചൂണ്ടുന്നത് ബോളിവുഡിലെ സ്വജനപക്ഷപാതത്തിലേക്കും കിടമത്സരത്തിലേക്കുമാണ്. സുശാന്തിനെ തങ്ങളുടെ കോക്കസ് ഉപയോഗിച്ച് ബോളിവുഡില്‍ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്തതിൽ ഒരു യുവ സംവിധായകനും നിർമ്മാതാവിനും പങ്കുണ്ടെന്നാണ് പൊതുവെ സംസാരം.
അങ്ങിനെയാണ് ബോളിവുഡിൽ വലിയ സ്വാധീനമുള്ള യുവ സംവിധായകൻ അഞ്ചോളം നിർമ്മാണ കമ്പനികളിൽ നിന്നും സുശാന്തിന്റെ കരാർ റദ്ദാക്കുവാൻ പ്രേരിപ്പിച്ചതും ഇനി തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതും. ഇത്തരം അനുഭവങ്ങളുടെ ഇരയാണ് താനെന്ന് നടന്‍ വിവേക് ഒബ്രോയിയും തുറന്നടിച്ചിരുന്നു.
തുടര്‍ച്ചയായി സിനിമകള്‍ കുറയുന്നതും അവഗണനയും പരസ്യമായ അധിക്ഷേപവും സുശാന്തിനെ മാനസികമായി തളർത്തിയിരുന്നു.
ഒരു ജനപ്രിയ ടെലിവിഷൻ പരിപാടിയിൽ സുശാന്തിനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒന്നിലധികം തവണയുണ്ടായിട്ടുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. ഈ ഷോയിൽ അതിഥിയായെത്തിയ ആലിയ ഭട്ടിനോട് സുശാന്തിനെപ്പറ്റി എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോൾ ആരാണീ സുശാന്ത് എന്നായിരുന്നു മറു ചോദ്യം. ഇതേ പരിപാടിയുടെ മറ്റൊരു എപ്പിസോഡിലും സുശാന്തിനെ അവഹേളിക്കുന്ന മട്ടിൽ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലം യുവ നടനെ വല്ലാതെ ഉലച്ചിരുന്നുവെന്നുമാണ് ബന്ധുക്കളും പറയുന്നത്.
സുശാന്തിനെ അകറ്റിനിർത്താൻ സിനിമാ ലോകത്ത് ആസൂത്രിത ശ്രമം നടന്നിരുന്നതായി സഹപ്രവർത്തകരും കുറ്റപ്പെടുത്തിയിട്ടുണ്ട്. മറ്റാരുടെയും പിന്തുണയില്ലാതെ സ്വന്തം പ്രതിഭ കൊണ്ടു മാത്രമാണ് സുശാന്ത് താരമായതെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ചില പ്രമുഖർ ശ്രമിച്ചതെന്നും നടി കങ്കണ റണൗട്ട് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരുന്നു.
ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഇത്തരം പ്രവണതകൾ കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ച താരങ്ങളാണ് സൂപ്പർസ്റ്റാർ അമിതാബച്ചനും രജനികാന്തും ചിരഞ്ജീവിയുമെല്ലാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here