തുടർച്ചയായ പന്ത്രണ്ടാം ദിനവും രാജ്യത്തെ ഇന്ധന വില വർധിപ്പിച്ച് കമ്പനികൾ. പ്രതി ദിനം 60 പൈസയോളമാണ് ഇന്ധന വിലയിൽ കമ്പനികൾ വർധിപ്പിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു ലിറ്റർ ഡീസലിനും പെട്രോളിനും ഏഴ് രൂപയോളം ആണ് വർധിച്ചത്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 41 ഡോളറിലേക്ക് താഴ്ന്നിട്ടും രാജ്യത്ത് ഇന്ധന വില വർധിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ പത്തൊമ്പത് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ പെട്രോളിനും ഡീസലിനും ഉള്ളത്. തുടർച്ചയായ പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് പെട്രോൾ ലിറ്ററിന് 6 രൂപ 56 പൈസയും ഡീസൽ ലിറ്ററിന് 6 രൂപ 63 പൈസയുമാണ് വർധിച്ചത്.
കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 72 രൂപ 39 പൈസയും പെട്രോളിന് 77 രൂപ 95 പൈസയുമാണ് ഇന്നത്തെ വില. ഇന്നലത്തേതിനെ അപേക്ഷിച്ചു ഡീസലിന് 61 പൈസയും പെട്രോളിന് 53 പൈസയുമാണ് വർധിച്ചത്.
ജൂൺ ഏഴ് മുതൽ പ്രതിദിനം ശരാശരി 60 പൈസയോളമാണ് പെട്രോളിനും ഡീസലിനും വർദ്ധിച്ചത്. നഷ്ടം നികത്താൻ എന്ന അവകാശ വാദവുമായി പെട്രോളിയം കമ്പനികൾ തുടരുന്ന ഇന്ധന വില വർദ്ധനവ് അടുത്ത ആഴ്ചയും രാജ്യത്ത് തുടരുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here