അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് അനസ്തേഷ്യ നല്‍കിയതിലെ പിഴവാണെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ബന്ധുക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
“രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി”.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സംവിധായകൻ സച്ചിയുടെ അന്ത്യം. സച്ചിയുടെ മൃതദേഹം ഹെെക്കോടതി പരിസരത്തെത്തിച്ചു. ഹൈക്കോടതി അഭിഭാഷകൻ കൂടിയായിരുന്ന സച്ചിയുടെ മൃതദേഹം 9.30 മുതല്‍ 10.30 വരെ കൊച്ചിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here