
ഗാല്‍വാന്‍ താഴവരയില്‍ ഏറ്റുമുട്ടലില്‍ സൈനീകരുടെ ജീവനെടുത്തത് കടുത്ത തണുപ്പും ശ്വാസംമുട്ടലുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലേയിലെ എസ്.എന്‍.എം ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നു.
തണുത്തുറഞ്ഞ കാലാവസ്ഥ മരണനിരക്ക് ഉയരാന്‍ കാരണമായതെന്ന് നേരത്തെ സൈന്യം വിശദീകരിച്ചിരുന്നു. അതേ സമയം ഗാല്‍വാനില്‍ നിന്ന് ചൈനീസ് സേനയെ എങ്ങനെ പുറത്താക്കുമെന്നതാണ് കേന്ദ്രം നേരിടുന്ന വലിയ വെല്ലുവിളി.
ആണി തറച്ച ഇരുബ്ദണ്ഡും കല്ലുമായി പ്രാകൃത രീതിയില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തിന്റെ ക്രൂരത സൈനീകരുടെ ദേഹത്തുണ്ടായിരുന്നു. വീരമൃതി വരിച്ച ഇരുപത് സൈനീകരുടേയും ദേഹത്ത് കനത്ത മുറിപ്പാടുകള്‍.
കേണല്‍ സന്തോഷ് ബാബുവിന്റെ തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. മുഖത്തും തലയ്ക്കും നിരന്തരം അടിച്ചിരിക്കുന്ന പാടുകളും ഏറെ പേരുടെ ദേഹത്തും കാണാം.പതിനേഴ് പേര്‍ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. അതേ സമയം പന്ത്രണ്ട് പേരുടേയെങ്കിലും മരണകാരണമായിരിക്കുന്നത് ഗല്‍വാന്‍ താഴവരയിലെ പ്രത്യേക കാലാവസ്ഥ.
പതിനാലായിരം അടി ഉയരത്തിലെ ശരീരം മരവിപ്പിക്കുന്ന തണുപ്പ്, അന്തരീക്ഷ വായുവിന്റെ കുറവ് എന്നിവ പരുക്ക് പറ്റിയ സൈനീകരെ മരണത്തിലേയ്ക്ക് തള്ളിവിട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈനീക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേ സമയം ഗാല്‍വാനില്‍ നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സേനയെ എങ്ങനെ പുറത്താക്കുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. 1962ലെ രൂക്ഷമായ തര്‍ക്ക സമത്ത് പോലും ഗാല്‍വാനില്‍ അവകാശവാദം ഉന്നയിക്കാത്ത ചൈന ഇപ്പോള്‍ നിലപാട് മാറ്റിയത് വ്യക്തമായ ആസൂത്രണത്തോടെയാണന്ന് ഈ രംഗത്തെ വിദഗദ്ധര്‍ ചൂണ്ടികാട്ടുന്നു.
യുദ്ധത്തിലേയ്ക്ക് പോകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അവസാന നിമിഷം വരെ സമാധാന പൂര്‍ണ്ണമായി വിഷയം കൈകാര്യം ചെയ്യുക. ഗാല്‍വാല്‍ താഴവര പിടിച്ചെടുക്കാന്‍ നിയന്ത്രിത ആക്രമണം നടത്തുന്നതിനെക്കുറിച്ച് സൈന്യം ആലോചിക്കുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. നയതന്ത്രവഴികള്‍ അടഞ്ഞാല്‍മാത്രമേ കേന്ദ്രം മറ്റ് വഴികള്‍ അനുവദിക്കു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here