കൊച്ചി: ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ സച്ചിദാനന്ദന് വികാര നിര്‍ഭരമായ യാത്രയയപ്പ്. കൊച്ചിയിലെ രവിപുരം ശ്മാശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മന്ത്രി സുനില്‍ കുമാര്‍ സിനിമാ രാഷ്ട്രീയ നിയമ മേഖലകളിലെ പ്രമുഖര്‍ സച്ചിക്ക് അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അഭിഭാഷകനെന്ന നിലയില്‍ സച്ചിയുടെ കര്‍മ്മ മേഖലയായിരുന്ന ഹൈക്കോടതി വളപ്പില്‍ രാവിലെ ഒമ്പതേകാലോടെയാണ് മൃതദേഹം എത്തിച്ചത്. എട്ടു വര്‍ഷം അഭിഭാഷകനായി സച്ചിദാനന്ദന്‍ സേവനമനുഷ്ഠിച്ച ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ചേംബറില്‍ ന്യായാധിപന്‍മാരും അഭിഭാഷക രംഗത്തെ സുഹൃത്തുക്കളും തിരക്കഥാകൃത്ത് സേതു, മുകേഷ് ലാല്‍ സുരേഷ് കൃഷ്ണ തുടങ്ങി സിനിമാ രംഗത്തെ സുഹൃത്തുക്കളും അദ്ദേഹത്തിന് അന്തിമപോരാചാരം അര്‍പ്പിക്കാന്‍ എത്തി.
പതിനൊന്ന് മണിയോടെ തമ്മനത്തുള്ള അദ്ദേഹത്തെ ഫ്ളാറ്റിലും മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചു. ദിലീപ്, സിദ്ദീഖ്, പ്രിത്വിരാജ്, ആസിഫലി എന്നിങ്ങനെ സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും സച്ചിക്ക് വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും മറ്റു ജനപ്രതിനിധികളും ആദരാഞ്ജലികളര്‍പ്പിക്കാന്‍ സച്ചിയുടെ തമ്മനത്തെ ഫ്ളാറ്റിലെത്തിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം സിനിമാ രംഗത്ത് നേടിയെടുത്ത സച്ചിദാന്ദന്റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണ് സൃഷ്ടിച്ചത്.
വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മൂന്നുമണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം രവിപുരം പൊതുശ്മശാനത്തില്‍ എത്തിച്ചത്. സച്ചിക്ക് മലയാള സിനിമാ ലോകം നല്‍കിയ വികാര നിര്‍ഭരമായ യാത്രയയപ്പിനാണ് രവിപുരം ശ്മശാനം സാക്ഷ്യം വഹിച്ചത്.
സുരേഷ് കൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി സിനിമാ ലോകത്തെ സച്ചിയുടെ അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ രവിപുരം ശ്മശാനത്തില്‍ എത്തിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് സച്ചിദാനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സച്ചിദാനന്ദന്റെ സഹോദര പുത്രനാണ് ചിതയ്ക്ക് തീ പകര്‍ന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here