തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഇരുട്ടടി. പെട്രോളിന് 56 പൈസയും ഡിസലിന് 58 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പതിനാല് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയും ഡീസലിന് 7 രൂപ 86 പൈസയുമാണ് വര്‍ദ്ധിച്ചത്.
കോവിഡിലും ലോക്ഡൗണിലും ജനങ്ങള്‍ നട്ടം തിരിയുമ്പോഴാണ് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ ഇരുട്ടടി. ഇന്ന് പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. ഇതോടെ പതിനാല് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയും ഡീസലിന് 7 രൂപ 86 പൈസയുടെയും വര്‍ദ്ധനവുണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപ 6 പൈസയും ഡീസല്‍ വില 73 രൂപ 5 പൈസയിലുമെത്തി.
രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽവിലയില്‍ കുറവുണ്ടായില്ലെന്നു മാത്രമല്ല, വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഇന്ധനവില കുറയുമ്പോഴും എക്സൈസ് തീരുവ കൂട്ടി വിലക്കുറവ് ജനങ്ങളിലെക്കെത്താതെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ തുടരുന്നത്. കോവിഡ് വ്യാപനത്തില്‍ ജനജീവിതം ദുസ്സഹമായി നീങ്ങുമ്പോഴും റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ എന്നീ സ്വകാര്യകമ്പനികള്‍ക്ക് കൊളളലാഭം കൊയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ നല്‍കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here