അതിര്‍ത്തി ആയുധസജ്ജമാക്കി ഇന്ത്യ; ലേയില്‍ പോര്‍വിമാനങ്ങള്‍

വ്യോമസേനയുടെ യുദ്ധവിമാനങ്ങളും അപ്പാച്ചെ ആക്രമണ ഹെലികോപ്‌റ്ററുകളും ലേ മുന്നണിയിൽ. കിഴക്കൻ ലഡാക്‌ മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എല്‍എസി)യിൽ ഉടനീളം ചൈനീസ്‌ സൈനിക സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണിത്. ‌

വ്യോമസേനാ മേധാവി ആർ കെ എസ്‌ ഭദൗരിയ ശ്രീനഗർ, ലേ വ്യോമസേനാ താവളങ്ങളിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയതിനുപിന്നാലെയാണ് സുഖോയ്‌–30 എംകെഐ, മിറാഷ്‌ 2000, ജാഗ്വാർ പോർവിമാനങ്ങളും അപ്പാച്ചെ ഹെലികോപ്‌റ്ററുകളും മുന്നണിയിലെത്തിച്ചത്‌‌. ഉത്തരവ്‌ ലഭിച്ചാലുടൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ നീങ്ങാൻ സേനാതാവളങ്ങൾക്ക്‌ നിർദേശം നൽകി.

കിഴക്കൻ ലഡാക്കിൽ പതിനായിരത്തോളം ചൈനീസ്‌ സൈനികരുണ്ടെന്ന്‌ കണക്കാക്കുന്നു. തിബറ്റിൽ ചൈനയുടെ വ്യോമതാവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണ്.

ജമ്മു -കശ്‌മീരിലെ താവളങ്ങൾക്കു പുറമെ ബറേലി, ആദംപുർ എന്നിവിടങ്ങളും ഉപയോഗിക്കാനാകുന്ന ഇന്ത്യൻ വ്യോമസേനയ്‌ക്ക്‌ ഈ പ്രയാസമില്ല. പാക്‌ അധീന കശ്‌മീരിലെ സ്‌കർദു വ്യോമതാവളം ചൈന ഉപയോഗിക്കാന്‍ സാധ്യതയുണ്ട്‌. സ്‌കർദുവിൽ ഇതുവരെ ചൈനീസ്‌ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, മേജർ ജനറൽ തലത്തിൽ മൂന്നു ദിവസംനീണ്ട ചർച്ചകൾക്കുശേഷം നാല്‌ ഓഫീസർമാർ അടക്കം 10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചു.

ഗൽവാനിലെ ഏറ്റുമുട്ടലിനുശേഷം ഏതാനും ഇന്ത്യൻ സൈനികരെ കാണാതായെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. സൈന്യം വെള്ളിയാഴ്‌ചവരെ ഇതിനോട്‌ മൗനം പാലിച്ചു. ആരെയും കാണാതായിട്ടില്ലെന്ന് വെള്ളിയാഴ്‌ച സൈനികവക്താവ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News