മുല്ലപ്പള്ളിയുടെ പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണം; യുഡിഎഫ് സംഘത്തെ ജനം ഒറ്റപ്പെടുത്തും: എ ‍വിജയരാഘവന്‍

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അന്തസ്സ്‌കെട്ട പരാമര്‍ശം കോണ്‍ഗ്രസ്‌ നേതാക്കളുടെ അസഹിഷ്‌ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കൊവിഡ്‌ പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ്‌ പുറത്തായത്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രമല്ല പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇതേ മനോഭാവമാണ്‌ വച്ചുപുലര്‍ത്തുന്നത്‌.

ഏത്‌ വിധേനയും കേരളത്തെ കൊവിഡിന്റെ പിടിയിലേക്ക്‌ തള്ളിയിട്ട്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇവരുടെയെല്ലാം വാക്കുകളില്‍ മാത്രമേ വ്യത്യാസമുള്ളൂ. സമൂഹ വ്യാപനത്തിന്‌ വഴിയൊരുക്കി കേരളത്തെ കൊവിഡിന്റെ ചുടലക്കളമാക്കണമെന്നതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ മനസ്സിലിരിപ്പ്‌.

പെട്രോള്‍, ഡീസല്‍വില വര്‍ദ്ധനവിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിയെ മറച്ചുപിടിക്കുകയാണ്‌.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കൊവിഡിനെതിരെ നടത്തിയ മികവാര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും പ്രശംസ നേടിയതാണ്‌. ഇതാണ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളെ അസ്വസ്ഥരാക്കുന്നത്‌.

സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും ഇക്കൂട്ടര്‍ വിസ്‌മരിച്ചിരിക്കുകയാണ്‌. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയ വൈകൃതം കേരളത്തിന്‌ അപമാനമാണ്‌. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്ന്‌ എ.വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here