പട്ടിണി കാരണം മോഷ്ടാവായ യുവാവിന് ജയിൽ അധികൃതരുടെ കനിവിൽ കണ്ണൂർ ജയിലിൽ നിന്നും മോചനം.യു പി സ്വദേശി അജയ് ബാബുവാണ് ജാമ്യം ലഭിച്ച് നാട്ടിലേക്ക് മടങ്ങിയത്.യുവാവിന്റെയും കുടുംബത്തിന്റെയും സ്ഥിതി മനസിലാക്കിയ ജയിൽ അധികൃതർ തന്നെ ജാമ്യം ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുകയായിരുന്നു.
ജോലി തേടി കാസറഗോഡ് എത്തിയതായിരുന്നു ഉത്തർപ്രദേശിലെ ഹിമാർപൂർ സ്വദേശിയായ അജയ് ബാബുവെന്ന പതിനെട്ട്കാരൻ.രണ്ട് ദിവസം പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതായപ്പോൾ ബാങ്കിൽ കയറി 600 രൂപ മോഷ്ടിച്ച് ജയിലിലായി. കൊവിഡ് നിരീക്ഷ സെല്ലിൽ നിന്നും തടവ് ചാടി.
കണ്ണപുരത്ത് റെയിൽ പാളത്തിൽ തളർന്ന് വീണ നിലയിൽ പോലീസ് കണ്ടെത്തി വീണ്ടും കേസും ജയിലുമായി. മോഷണക്കേസിലെ പോലീസ് പിടിച്ചു വച്ച ഫോൺ വാങ്ങി അമ്മയെ വിളിക്കാനായിരുന്നു തടവ് ചാടിയതെന്ന് ജയിൽ അധികൃതരോട് പറഞ്ഞു.
കുറ്റമോ ശിക്ഷയോ നിയമമോ അറിയാത്ത ആളാണ് അജയ് ബാബുവെന്ന് ജയിൽ അധികൃതർക്ക് മനസ്സിലായി.ജയിൽ സൂപ്രണ്ട് ടി കെ ജനാർദ്ധനന്റെ ശ്രമ ഫലമായി ബന്ധുക്കളെ കണ്ടെത്തി.വീട്ടുകാരുടെ നിസ്സഹായത മനസിലാക്കി ജയിൽ സുപ്രണ്ട് തന്നെ അഭിഭാഷകന്റെ സഹായത്തോടെ ജാമ്യത്തിന് ഏർപ്പാടാക്കി.
അജയ് ബാബുവിന്റെ കഥ അറിഞ്ഞ വ്യാപാരി ജാമ്യത്തുകയായ 25000 രൂപ നൽകി.ട്രെയിൻ ടിക്കറ്റും ഭക്ഷണവും ഒപ്പം സമ്മാനങ്ങളും കിട്ടി.അജയ് ബാബു സന്തോഷത്തോടെ അമ്മയെ കാണാൻ നാട്ടിലേക്ക് യാത്ര തിരിച്ചു.അമ്മയുടെ അടുത്തെത്തി തിരികെയുള്ള ഫോൺ വിളിക്ക് കാത്തിരിക്കുകയാണ് കണ്ണൂർ ജയിൽ അധികൃതർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here