കണ്ണൂർ നഗരത്തിൽ തുടരുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ല. രോഗ വ്യാപന ഭീഷണി പൂർണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അതെ സമയം ജില്ലയിലെ അഞ്ച് വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രങ്ങൾ തുടരണമെന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.
സാമൂഹിക അകലം ഉൾപ്പെടെയുള്ള ജാഗ്രത നിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതായി യോഗം വിലയിരുത്തി.ഈ സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലും ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും തുടരുന്ന നിയന്ത്രങ്ങൾ ഉടൻ പിൻ വലിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ സുനിലിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. കണ്ണൂർ നഗരസഭയിൽ താമസക്കാരനായ 14 വയസ്സുകാരന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതെ സമയം പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ച് വാർഡുകൾ കൂടി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here