പിതാവ് എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തും. കുട്ടിയുടെ ചികിൽസാചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞിനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞിന് രക്തസ്രാവത്തെത്തുടർന്ന് തലച്ചോറിലുണ്ടായ മർദം നിയന്ത്രിക്കാൻ ചികിത്സ തുടരുകയാണ്.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഷൈജു കാലില്‍ പിടിച്ച് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്.
54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.
അസ്വാഭാവികത തോന്നിയതിനാല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here