ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രധാനമായും വിദേശകാര്യമന്ത്രിമാർ യോഗം ചേരുന്നത്. യോഗത്തിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ചയാവില്ലെന്ന് ഉന്നതതലവൃത്തങ്ങൾ വ്യക്തമാക്കി.
അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാഡൻർമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. 13 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയിൽ മെയ് മാസത്തിലെ സാഹചര്യം അതിർത്തിയിൽ പുനസ്ഥാപിക്കണം എന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് റഷ്യയുടെ 75-ാം വിജയദിന പരേഡിൽ അതിഥിയായി പങ്കെടുക്കും
അതേസമയം കരസേനാ മേധാവി എം എം നരവനെ ഇന്ന് ലേയിൽ സന്ദർശനം നടത്തും. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ലേയിലെ 14 കോർപ്സ് ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും കഴിഞ്ഞ ദിവസത്തെ കമാണ്ടർ തല ചർച്ചയുടെ പുരോഗതി നേരിട്ട് അന്വേഷിക്കുകയും ചെയ്യും. സുരക്ഷയുടെ ഭാഗമായി അതിർത്തി മേഖലയിൽ ഡ്രോൺ നിരീക്ഷണം കൂട്ടി. അതിർത്തിയിൽ കൂടുതൽ ഐ ടി ബി പി ബറ്റാലിയനുകളെയും വിന്യസിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here