കുത്തിത്തിരുപ്പിന് അതിര് വേണം; മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍, മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ: വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമ’ത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ലോകത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു.

ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടുമെന്ന് ആ പത്രം പറയുന്നു. അതിന് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം ഓര്‍ക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്.

അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം.

എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അനാസ്ഥയും അശ്രദ്ധയും കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചത്. ഇന്നാട്ടില്‍ വിമാനങ്ങളും മറ്റ് യാത്രാ മാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണായിരുന്നെന്ന് ഓര്‍മ്മയില്ലേ. മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍. മരണം വേദനാജനകം. അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധയാണ്.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here