സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാം; വിമാനയാത്രകള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണമെന്നും ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരാളില്‍ നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുന്‍പ് സ്‌ക്രീനിങ് വേണമെന്ന് തീരുമാനിച്ചത്.

യാത്ര തടയാതെയും നീട്ടിവയ്പ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതല്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീര്‍ഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു. അതിന്നലെ പറഞ്ഞതാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതല്‍ സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വന്ദേഭാരത് വിമാനങ്ങളും വരുമ്പോള്‍ നടപടിയെടുക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ടെസ്റ്റ് നടത്താന്‍ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്റെ സാധുത. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്‌ക്രീനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം.

പോസിറ്റീവാകുന്നവര്‍ കൂടുതല്‍ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് ഫലം എന്തായാലും യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 14 ദിവസം ക്വാറന്റീനില്‍ പോകണം. എല്ലാ രാജ്യത്ത് നിന്ന് വരുന്നവരും എന്‍95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കണം.

ഖത്തറില്‍ നിന്ന് വരുന്നവര്‍ എഹ്ത്രാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരാകണം. ഇവിടെയെത്തിയാല്‍ ടെസ്റ്റിന് വിധേയരാകണം. യുഎഇ എല്ലാ യാത്രക്കാരെയും ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. സാനിറ്റൈസര്‍ കരുതണം. സൗദിയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കൈയ്യുറ എന്നിവ ധരിക്കുന്നതിന് പുറമെ പിപിഇ കിറ്റും ധരിക്കണം.

കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. യാത്രക്കാരുടെ പിപിഇ കിറ്റ്, കയ്യുറ, മാസ്‌ക് എന്നിവ വിമാനത്താവളത്തില്‍ വച്ച് സുരക്ഷിതമായി നീക്കും. എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിന് സൗകര്യം ഒരുക്കും.

സര്‍ക്കാര്‍ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ഇക്കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും എംബസികളെയും അറിയിക്കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് എന്‍ഒസി നല്‍കണം. എന്നാല്‍ അപേക്ഷ നല്‍കുമ്പോഴുള്ള വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്മതപത്രത്തിനുള്ള അപേക്ഷ ഏഴ് ദിവസം മുന്‍പ് നോര്‍ക്കയില്‍ ലഭിക്കണം. എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here