മലയാള സിനിമയുടെ അശ്വത്ഥാമാവ്; കെ ആര്‍ മോഹനന്‍ ഓര്‍മ്മയായിട്ട് മൂന്നാണ്ട്; കാണാം കേരള എക്സ്പ്രസ് `മോഹനയാത്രകള്‍’

എ‍ഴുപതുകളുടെ ക്ഷുഭിതമായ രണ്ടാം പകുതിയിലാണ് കെ ആര്‍ മോഹനന്‍ എന്ന ചലച്ചിത്രകാരന്‍റെ ഉദയം. നാലു പതിറ്റാണ്ടിനുള്ളില്‍ അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, സ്വരൂപം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍ മാത്രം.

ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ക്ലാസിക്ക് മാനമുള്ള ഈ മൂന്ന് ചിത്രങ്ങള്‍ മതി മലയാളത്തില്‍ സമാന്തര സനിമയുടെ ശക്തിയും കെ ആര്‍ മോഹനന്‍ എന്ന ചലച്ചിത്രകാരന്‍റെ പ്രതിഭയും രേഖപ്പെടുത്താന്‍.

അതോടൊപ്പം തന്നെ അദ്ദേഹത്തിന്‍റെ നീണ്ട നിശബ്ദതകളും പൂര്‍ത്തിയാവാത്ത സ്വപ്നങ്ങളോടെയുള്ള മരണവും മലയാള സിനിമാ ചരിത്രത്തിന്‍റെ ദുഖമാണ്.

`വൈറ്റ് ബാലന്‍സ്’ എന്നൊരു തിരക്കഥ മോഹനേട്ടന്‍ വര്‍ഷങ്ങളായി എ‍ഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രേംജിയെക്കുറിച്ചൊരു സിനിമയും അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു.

അറുപതുകളില്‍ ചാവക്കാട്ട് നിന്ന് സകലരും ഗള്‍ഫിലേക്ക് പറക്കുന്ന കാലത്ത് കെ എസ് രാമന്‍ മാസ്റ്ററുടെയും കെ വി പാറുക്കുട്ടിയമ്മയുടെയും മകന്‍ മോഹനന്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് വണ്ടികയറിയത്.

പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സന്തതികളില്‍ മലയാളത്തില്‍ ജോണ്‍ എബ്രഹാമും കെജി ജോര്‍ജും ക‍ഴിഞ്ഞാല്‍ മൂന്നാമത്തെ പേരുകാരനായി കെ ആര്‍ മോഹനന്‍ ആ ചരിത്രത്തിലും തലയുയര്‍ത്തി നില്‍ക്കുന്നു.

മൂന്ന് എന്ന സംഖ്യയെ മുറുകെപ്പിടിച്ചത് പോലെ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ആ തന്‍റെ ചലച്ചിത്ര ചരിത്രത്തിന് വിരാമമിട്ടു.

മലയാള ടെലിവിഷനില്‍ കാ‍ഴ്ച്ചയുടെ വേറൊരു രാഷ്ട്രീയവും വേറിട്ടൊരു സൗന്ദര്യവുമായ കൈരളി ടിവിയുടെയും മുഖമായിരുന്നു കെ ആര്‍ മോഹനന്‍.കൈരളിയുടെ ആദ്യത്തെ പ്രോഗ്രാം ഡയറക്ടര്‍.

കലാമണ്ഡലം കൃഷ്ണന്‍ കുട്ടിപ്പൊതുവാള്‍ തൊട്ട് ഏറ്റവും ഒടുവില്‍ കെ ആര്‍ ഗൗരിയമ്മവരെയുള്ള വലിയ ജീവചരിത്രങ്ങളും കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രങ്ങളും അദ്ദേഹം ഡോക്യുമെന്‍ററി ചിത്രങ്ങളാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളോളം കേരളത്തിലെ വലിയ ചലച്ചിത്ര സാംസ്കാരിക മുന്നേറ്റങ്ങളുടെയെല്ലാം നായകനായിരുന്നു കെ ആര്‍ മോഹനന്‍. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ചെയര്‍മാനായി ചലച്ചിത്രമേ‍ളയുടെ സംസ്കാരം മാറ്റിപ്പണിത കലാകാരനുമാണ്.

കെ ആര്‍ മോഹനനെക്കുറിച്ചുള്ള കേരള എക്സ്പ്രസ് ‘മോഹനയാത്രകള്‍ ചുവടെ കാണാം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News