മക്കയിൽ പനി ബാധിച്ചുള്ള മരണം കോവിഡ് മരണമാക്കി ‘മാധ്യമം’പത്രം. വയനാട് പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്‌കുട്ടി(അസൂർകുട്ടിക്ക–-59)യുടെ മരണമാണ് മാധ്യമം കോവിഡ് മരണമാക്കിയത്.
‘പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടൊടെ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പേജിലാണ് മുഹമ്മദ് കുട്ടിയേയും ഉൾപ്പെടുത്തിയത്.
ഇതിനെതിരെ കുടുംബാംഗങ്ങൾ രംഗത്തെത്തി. നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഹമ്മദ്‌കുട്ടിയുടെ സഹോദരൻ മുഹമ്മദ് അഷറഫ് പറഞ്ഞു.
രൂക്ഷമായ ഭഷയിലാണ് കുടുംബം വ്യാജവാർത്തക്കെതിരെ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ 11ന് രാത്രിയാണ് മുഹമ്മദ്‌കുട്ടി മക്കയിലെ കിങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ മരിച്ചത്.
പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതിനുള്ള ചികിത്സക്കിടെയായിരുന്നു മരണം. പിന്നീട് മുസ്ലീങ്ങൾ വിശുദ്ധമായി കാണുന്ന മക്ക ഹറമിൽ മയ്യത്ത് നിസ്‌ക്കാരത്തിന് ശേഷം ജനത്തുൽ മുഅല്ലസിനിൽ കബറടക്കി.
മൂന്നൂറോളം പേർ കബറടക്കിൽ പങ്കെടുത്തു. മരണശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നതായി അഷറഫ് പറഞ്ഞു. കോവിഡ് മാനദണണ്ഡങ്ങളൊന്നുമില്ലാതെയായിരുന്നു കബറടക്കം.
മക്കയിൽ 25 വർഷത്തോളമായി മുഹമ്മദ്‌കുട്ടി ബിസിനസ് നടത്തുകയായിരുന്നു. കുടുംബസമേതം മക്കയിലായിരുന്നു താമസം.
പനി ബാധിച്ച് മുഹമ്മദ്‌കുട്ടി മരിച്ചത് ‘മാധ്യമം’ തന്നെ നേരത്തേ റിപ്പോർട്ട് ചെയ്‌താണ്. ഇതാണ് പിന്നീട് കേരള സർക്കാരിനെതിരെ കുത്തിത്തിരിപ്പിനായി കോവിഡ് മരണമാക്കി സ്‌പെഷ്യൽ പേജിൽ അച്ചടിച്ച് പുറത്തിറക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here