‘മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്, ആ കരാര്‍ ചട്ടം പാലിച്ച്’; അഴിമതി ആരോപണം പിന്‍വലിച്ച് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രണ്ട് ദിവസം മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റീബില്‍ഡ് കേരള കണ്‍സല്‍ട്ടന്‍സി കരാറില്‍ അഴിമതി ഉണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഞായറാഴ്ച്ച വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ഈ ആരോപണം ചെന്നിത്തല പിന്‍വലിച്ചു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സല്‍റ്റന്‍സിക്കായി കെപിഎംജിക്ക് 6,82,68,402 രൂപയുടെ കരാര്‍ നല്‍കിയതു കൊവിഡ് കാലത്തെ അഴിമതിയാണെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്. എന്നാല്‍ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ മറുപടി നല്‍കി.

കണ്‍സല്‍റ്റന്‍സി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. കെപിഎംജിയെ കണ്‍സല്‍റ്റന്‍സിയിയായി ഏകപക്ഷീയമായല്ല എടുത്തത്. മാനദണ്ഡങ്ങള്‍ പാലിച്ചു വിദഗ്ധമായ പരിശോധനയ്ക്കു ശേഷമാണ് ഇവരെ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

ഇതോടെയാണ് ചെന്നിത്തല നിലപാട് മാറ്റിയത്. ‘മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്. ആ കരാര്‍ ചട്ടം പാലിച്ചാണ്. പക്ഷെ ധാര്‍മ്മികമായി ശരിയല്ല എന്ന അഭിപ്രായം ഇപ്പോഴുമുണ്ട്.’-എന്നാണ് അദ്ദേഹം ഞായറാഴ്ച്ച പറഞ്ഞത്.

അതേസമയം, ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പുതിയ ആരോപണവുമായി ചെന്നിത്തല രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News