കോട്ടയം: നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മരിച്ച യുവാവിന്റെ ബന്ധുക്കൾ. മരിച്ച ജിഷ്‌ണു ജോലി ചെയ്തിരുന്ന കുമരകത്തെ ബാറുമായി ബന്ധപ്പെട്ട സംഭവങ്ങളാകാം ഇതിനു പിന്നിലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിനു പരാതി നൽകി.
ബികോം കഴിഞ്ഞ് രണ്ടുവർഷം മുമ്പാണ് ജിഷ്‌ണു ബാർ ഹോട്ടലിൽ ജോലിക്ക് പോയിത്തുടങ്ങിയത്. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ പതിവുപോലെ ജോലിക്ക് പോയയാൾ പിന്നെ മടങ്ങിവന്നില്ല.
കോട്ടയം ഭാഗത്തേക്കുള്ള ബസിൽ കയറി പോയെന്ന് പിറ്റേന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ ബാറിലെ ജോലിയുമായി ബന്ധപ്പെട്ട് ആരുമായും ജിഷ്‌ണുവിന് പ്രശ്നങ്ങളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
നാട്ടകത്തെ ഇന്ത്യ പ്രസ് ഫാക്ടറിയുടെ സ്ഥലം വെട്ടിത്തെളിച്ചപ്പോഴാണ് കഴിഞ്ഞദിവസം അസ്ഥികൂടം കണ്ടെടുത്തത്. സമീപത്തുനിന്ന് കിട്ടിയ മൊബൈൽ ഫോൺ പരിശോധിച്ചതിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ കിട്ടാൻ ഡിഎൻഎ പരിശോധന നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here