ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി; ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബഹനാന്‍; തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.

ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല. ധാര്‍മികമായ സഹകരണം ഉണ്ടായില്ല. പല തവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല. മുന്നണിയിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കി.


യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38 വര്‍ഷം പ്രതിസന്ധികളില്‍ സംരക്ഷിച്ച് വന്ന കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ മാത്രം പ്രശ്‌നം അല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാത്തതുകൊണ്ടാണ് പുറത്താക്കിയത് എന്ന് പറയുന്നു. ഇത് സ്ഥാനമോ പദവിയോ അല്ല. ഇത് നീതിയുടെ പ്രശ്നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. കാലുമാറ്റക്കാരന് പാരിതോഷികം നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. യുഡിഎഫ് നേതൃത്വം ഒരുതവണ പോലും പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച ചെയ്തിട്ടില്ല.

അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി പറഞ്ഞു. കരാറുകളില്‍ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ നടന്നത് വണ്‍വേ ചര്‍ച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here