കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസ്: ഷംനാ കാസിമിന്‍റെ മൊ‍ഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി ചലച്ചിത്ര മേഖലയിലെ പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

വിദേശത്ത് നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച തട്ടിപ്പിന്‍റെ ആസൂത്രകനെ രോഗം ഭേദമായ ശേഷം കസ്റ്റഡിയിലെടുക്കും. കേസില്‍ നടി ഷംനാ കാസിമിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗൾഫിൽ നിന്നും സ്വർണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമാ താരങ്ങളെയും മോഡലുകളെയും പ്രതികള്‍ സമീപിച്ചത് ഇതേ ഉദ്ദേശ്യത്തോടെയായിരുന്നു.

ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് ഇവര്‍ കൂടുതലും ലക്ഷ്യമിട്ടത്. പണം ലഭിച്ചില്ലെങ്കിൽ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി സ്വർണ്ണ കടത്തിന് ക്യാരിയർ ആക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. വരുംദിവസങ്ങളില്‍ സിനിമാ രംഗത്തുളള കൂടുതല്‍ പേരുടെ മൊ‍ഴിയെടുക്കുമെന്ന് ഡിസിപി പൂങ്കു‍ഴലി പറഞ്ഞു.

അതേസമയം ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യആസൂത്രകന്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ ക‍ഴിഞ്ഞിട്ടില്ല. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാളെ രോഗം ഭേദമായ ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് ഡിസിപി പറഞ്ഞു.

സിനിമ മേക്കപ്പ്മാനായ ഹാരിസിനെ രാത്രി വൈകിയും ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങളുടെ നമ്പർ കൈമാറിയ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി പട്ടിക്കരയുടെ മൊഴിയും രാത്രി രേഖപ്പെടുത്തി. ഹൈദരാബാദില്‍ നിന്നും ക‍ഴിഞ്ഞ ദിവസം നാട്ടിലെത്തിയ നടി ഷംനാ കാസിമിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here