തിരുവനന്തപുരം മൃഗശാലയിലെ അന്തയവാസികൾക്ക് സുഖ നിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം. മൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന്‍റെ ഭാഗമായി മൃഗശാലയാകെ ഫോഗിംങ് നടത്തി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ അടഞ്ഞുകിടക്കുകയാണ് മൃഗശാല.
കടുവയെന്നോ പുലിയെന്നോ കാണ്ടാമൃഗമെന്നോ വ്യത്യാസമില്ല. മൃഗശാലയിലെ ഒാരോ കൂടുകളിലും എത്തി നഗരസഭാ ആരോഗ്യ വിഭാഗം ചെയർമാൻ ഐ.പി ബിനുവിന്‍റെ നേതൃത്വത്തിലെ ഫോഗിംങ് സംഘം.
ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അടച്ചിട്ടതാണ് മൃഗശാല. അതുകൊണ്ട് മൂന്ന് മാസമായി സന്ദർശകരില്ല. വരുമാനവും ഇല്ലാത്ത സാഹചര്യം. എന്നാൽ മൃഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ അധികൃതർക്ക് വിട്ടുവീഴ്ചയില്ല. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഫോഗിംങും.
മൃഗശാലാ ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നഗരസഭ ആരോഗ്യ വിഭാഗം മൃഗശാലയും പരിസരവും കൊതുക് മുക്തമാക്കാനായുള്ള യജ്ഞവുമായി എത്തിയത്. സുഖനിദ്രയൊരുക്കുന്നതിൽ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാത്ത പ്രവർത്തനമാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റേതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here