ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ കക്കാട് സ്പിന്നിങ് മിൽ തുറക്കാതെ തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ.
ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ മില്ലുകളും തുറന്നിട്ടും കേന്ദ്ര സർക്കാരിന് കീഴിലുള്ള കക്കാട് സ്പിന്നിങ് മിൽ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.ഇവിടെയുള്ള അറുന്നൂറോളം തൊഴിലാളികളാണ് ജോലിയും കൂലിയും ഇല്ലാതെ ദുരിതത്തിൽ കഴിയുന്നത്.
നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന് കീഴിലുള്ള സ്ഥാപനമാണ് കക്കാട് സ്പിന്നിങ് ആൻഡ് വീവിങ് മിൽ.ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട വ്യവസായസ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും കക്കാട് സ്പിന്നിങ് മിൽ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.മിൽ തുറന്ന് പ്രവർത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികാരികൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി.
മിൽ തുറക്കാത്തതിനാൽ അറുറോളം വരുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്.പ്രതിഷേധങ്ങൾക്കൊടുവിൽ സ്ഥിരം ജീവനക്കാർക്ക് 50% ശമ്പളം നൽകാൻ തീരുമാനമായി.എന്നാൽ മുന്നൂറിലധികം വരുന്ന താൽക്കാലിക ജീവനക്കാർക്ക് മൂന്നുമാസമായി ആയി ജോലിയും കൂലിയും ഇല്ല.
മിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ എല്ലാ ട്രേഡ് യൂണിയനുകളും ഉൾപ്പെടുന്ന സംയുക്ത പ്രക്ഷോഭമായി മാറി.സംസ്ഥാന സർക്കാറിന് കീഴിലുള്ള കേരളത്തിലെ എല്ലാ മില്ലുകളും തുറന്ന് പ്രവർത്തിക്കുമ്പോഴാണ് കേന്ദ്ര ടെക്സ്റ്റൈൽ കോർപ്പറേഷനു കീഴിലുള്ള കക്കാട് സ്പിന്നിങ് ആൻഡ് വീവിങ് മിൽ ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here