കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത് 20, 903 പേർക്ക്. ആകെ രോഗികളുടെ എണ്ണം ആറേ കാൽ ലക്ഷം കടന്നു. മരണം 18213 ആയി.
അതെ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഓഗസ്റ്റ് മാസത്തോടെ വിപണിയിൽ എത്തും. കോവിഡ് പശ്ചാത്തലത്തിൽ 65 വയസുകാർക്ക് തപാൽ വോട്ട് അനുവദിച്ചു കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്ത് ഇറക്കി.
രണ്ടാഴ്‌ചയായി ശരാശരി പത്തൊമ്പതിനായിരം പേർക്കാണ് ദിനം പ്രതി രോഗം ബാധിച്ചു വന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആദ്യമായി പ്രതിദിന രോഗ ബാധിതരുടെ എണ്ണം 20, 903 ആയി കുതിച്ചുയർന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6, 25, 544 ആയി. 379 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവർ 18, 213.
ലോക്ക് ഡൗണിന് ശേഷമുള്ള തുറന്നു കൊടുക്കലിന്റെ രണ്ടാം ഘട്ടത്തിൽ രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആരോഗ്യ വിദഗ്ദ്ധർ ആശങ്കയോടെയാണ് കാണുന്നത്. ഐ. സി. എം. ആർ നടത്തുന്ന റാപിഡ് പരിശോധന ഒരു കോടിയ്ക്ക് അടുത്ത് എത്തുകയാണ്.
ഇന്നലെ 2, 41, 576 പേരിൽ പരിശോധന നടത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പരീക്ഷണം വേഗത്തിലാക്കാൻ ഐ. സി. എം. ആർ നിർദേശം നൽകി.
ഹൈദ്രബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് 15 ന് മുൻപ് പരീക്ഷ ഫലം ലഭ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് ഐ. സി. എം. ആർ ഡയറക്ടർ ജനറൽ ഭാരത് ബയോടെക്ന് കത്തെഴുതി.
കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ കേന്ദ്ര നിയമ മന്ത്രാലയം മാറ്റം വരുത്തി. 65 വയസു കഴിഞ്ഞവർ, കോവിഡ് രോഗ ബാധിതർ എന്നിവർക്ക് തപാൽ വോട്ട് അനുവദിച്ചു വിജ്ഞാപനം പുറത്ത് ഇറക്കി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ബീഹാർ, ഒഡിഷ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here