സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന രൈരു നായരുടെ വിയോഗത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അനുശോചിച്ചു. നഷ്ടമായത് ഉന്നതനായ മനുഷ്യ സ്നേഹിയെയാണെന്നും അദ്ദേഹത്തിന്‍റെ വാത്സല്യങ്ങള്‍ വിവരിക്കാന്‍ വാക്കുകളില്ലെന്നും ഇപി ജയരാജന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്. ജീവിതത്തിൽ ഉടനീളം ഉയർന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ആ മഹാ വ്യക്തിത്വത്തിന് സാധിച്ചു. ഞങ്ങളോട് ഒരു ഗൃഹനാഥനെപ്പോലെ ഏറെ പിതൃവാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. ഏതു ഘട്ടത്തിലും ഉപദേശങ്ങളും നിർദേശങ്ങളുമായി വഴികാട്ടിയെപ്പോലെ നിലകൊണ്ടു.
കുറച്ചു നാൾ മുമ്പ് ജന്മദിനാശംസ നേരാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്നും ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ചാണ് പിരിഞ്ഞത്. അദ്ദേഹത്തിന്റെ വാത്സല്യത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. പൊതുരംഗത്ത് പ്രവർത്തിച്ചവരെ ഇത്രയേറെ പ്രോത്സാഹിപ്പിച്ചിരുന്ന മറ്റൊരാളില്ല.
രാഷ്ട്രീയ വിശ്വാസം പരിഗണിക്കാതെ എല്ലാവരെയും ഒരു പോലെ സ്നേഹിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റായിരുന്നു രൈരു നായർ. സ്വാതന്ത സമര കാലം മുതൽ ഇന്ത്യയിലെ ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകൾ നൽകിയ രൈരു നായർ വരുംതലമുറയെ നേരും നന്മയുമുള്ള വഴിയിലൂടെ നയിക്കാൻ സദാ ജാഗരൂകനായിരുന്നു.
എല്ലാ അർത്ഥത്തിലും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് ഈ വേർപാട്. നിരവധി തലമുറകൾക്ക് ചരിത്രത്തിലേക്ക് പാലമിട്ട് നിലകൊണ്ട മഹാമനുഷ്യന് ആദരാഞ്ജലികൾ.
രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്. ജീവിതത്തിൽ ഉടനീളം ഉയർന്ന മൂല്യങ്ങൾ…
Posted by E.P Jayarajan on Friday, July 3, 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here