താരസംഘടനയായ അമ്മയുടെ നിർവ്വാഹക സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഭാരവാഹികൾ സ്ഥലത്ത് ഇല്ലാത്തതിനാൽ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ഉൾപ്പടെ നിർമാതാക്കളുടെ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന നിർവാഹക സമിതി യോഗം ചർച്ച ചെയ്യും.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ലോക് ടൗണിനു ശേഷം സിനിമ പുനരാരംഭിക്കുമ്പോൾ മേഖലയിൽ നടപ്പാക്കേണ്ട മാറ്റങ്ങളാണ് നിർമാതാക്കളുടെ സംഘടനായ കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ട് വെച്ചത്. സിനിമാ നിർമാണത്തിലെ ചിലവ് കുറയ്ക്കുക, താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക എന്നീ ആവശ്യങ്ങളും നിർമാതാക്കൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ പെടും. എന്നാൽ താരങ്ങളുടെ സംഘടനയായ ‘അമ്മ ഇക്കാര്യത്തിൽ ഇത് വരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
ലോക് ഡൗൺ കാലത്ത് പുതിയ സിനിമകൾ തുടങ്ങേണ്ട എന്ന നിർമ്മാതാക്കളുടെ സംഘടനാ തീരുമാനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ചില സംവിധായകരും ഫെഫ്കയും ഈ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നതോടെ ഈ വിഷയത്തിലെ അമ്മയുടെ നിലപാടും നിർണായകമാകും.
പ്രധാനമായും ഇക്കാര്യങ്ങളാണ് ഇന്ന് ചേരുന്ന ‘അമ്മ നിർവാഹക സമിതി യോഗത്തിൽ ചർച്ചയാകുന്നത്. മുമ്പ് നടക്കേണ്ടിയിരുന്ന അമ്മയുടെ ജനറൽ ബോഡി മീറ്ററിംഗും കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെ നിർമാതാക്കളുടെ ആവശ്യം ‘അമ്മ ഇത് വരെ ചർച്ച ചെയ്തിട്ടില്ല.
‘അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നെയിൽ ആയതിനാൽ വീഡിയോ കോൺഫറൻസ് വഴിയാകും യോഗത്തിൽ പങ്കെടുക്കുന്നത്. മോഹൻലാലിനെ പോലെ മറ്റു പല ഭാരവാഹികളും പല കാരണങ്ങൾ കൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാകും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here