അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്. ഇന്നലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ വാദം.

കോൺസുലേറ്റിലെ ജോലി വിട്ടശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൗജന്യമായി തന്‍റെ സേവനം ഉപയോഗിച്ചിരുന്നുവെന്നും
കൊവിഡ് 19 പശ്ചാത്തലത്തിൽ നിലവിലെ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിപ്പോയ സാഹചര്യത്തില്‍ ആക്ടിംഗ് കോൺസുലേറ്റ് ജനറലായി പ്രവർത്തിക്കുന്ന റാഷിദ് ഖാമിസ് അൽ ഷമെയ്‍ലി തനിക്ക് വന്ന കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

റാഷിദ് ഖാമിസ് അൽ ഷമെയ്‍ലിയുടെ നിര്‍ദേശമനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് താൻ കാര്യങ്ങൾ അന്വേഷിച്ചതെന്നും കസ്റ്റംസ് കാർഗോ ഓഫീസിൽ താൻ പോയിട്ടില്ലെന്നും കോൺസുലേറ്റ് നിർദേശ പ്രകാരം ഇ- മെയിൽ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറയുന്നു.

നേരിട്ട് പോയി കാർഗോ കൈപ്പറ്റാൻ തനിക്ക് കഴിയില്ലെന്നും കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂവെന്നും അതിനാലാണ് ഫോണിൽ വിളിച്ച് കാർഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു.

പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ തെറ്റാണെന്നും സ്വപ്ന വ്യക്തമാക്കുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ലെന്നും എന്നാല്‍ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണെന്നുമാണ് സ്വപ്ന പറയുന്നത്. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News