‘ഇത് കൈവിട്ട കളിയാണ്; പൂന്തുറയില്‍ സുരക്ഷാ ലംഘനം ഉണ്ടാവരുത്, ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു’: ആരോഗ്യമന്ത്രി

ആളുകള്‍ മരിക്കുന്നതിന് മീതെയല്ല ട്രിപ്പിള്‍ ലോക്ഡൗണിന്റെ പ്രയാസങ്ങളെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. കൊവിഡ് രോഗപ്പകര്‍ച്ചയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നത്. തിരുവനന്തപുരത്തെ പൂന്തുറ, മണക്കാട് എന്നിവിടങ്ങളിലെ സൂപ്പര്‍ സ്പ്രെഡ് ജാഗ്രതയോടെ കാണേണ്ടതാണ്. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രോഗപ്പകര്‍ച്ചയും മരണനിരക്കും കുറക്കാന്‍ നാലഞ്ചുമാസമായി ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഭഗീരഥ പ്രയത്നത്തിലാണ്.

പൂന്തുറയില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ട്. ടെസ്റ്റിംഗ് സംവിധാനം ഉണ്ട്. ആരോഗ്യമേഖലയിലെ വളണ്ടിയര്‍മാരും ആ മേഖലയില്‍ നിന്നുള്ള സന്നദ്ധ സേവകരും അവിടെ സജീവമാണ്. ഇതിനിടയിലാണ് പൂന്തുറയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ആരാണ് പ്രേരിപ്പിച്ചതെന്ന് അറിയില്ല. ആന്റിജന്‍ ടെസ്റ്റിനെതിരെ അവിടെ പ്രചരണം നടക്കുന്നുണ്ട്. പിസി ആര്‍ ടെസ്റ്റാണ് യാഥാര്‍ത്ഥ്യം, ആന്റിജന്‍ ടെസ്റ്റ് ശരിയല്ലെന്നായിരുന്നു പ്രചരണം. ആന്റിജയന്‍ ടെസ്റ്റ് പിസിആര്‍ ടെസ്റ്റ് തന്നെയാണ്. ആന്റിജന്‍ ടെസ്റ്റ് വഴി കിട്ടുന്ന റിസല്‍ട്ട് വിശ്വസിക്കാവുന്ന റിസല്‍ട്ടാണ്.

പൂന്തൂറയില്‍ ജൂലൈ ആറിന് ശേഷം 1196 ടെസ്റ്റ് നടത്തിയതില്‍ 243 പോസിറ്റിവ് കേസുകളാണ് കിട്ടിയത്. സൂപ്പര്‍സ്പ്രെഡിന്റെ ഭാഗമായാണ് ഇത്. പൂന്തുറ മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്ത് അത് ലംഘിച്ച് നിരവധി സഹോദരങ്ങള്‍ തെരുവിലിറങ്ങി. അത് ആരുടെ പ്രേരണ കൊണ്ടായാലും അത് അപകടകരമാണ്. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ എടുത്താല്‍ മുപ്പതിനായിരത്തിന് മുകളിലുണ്ട്. അതില്‍ പ്രായമായവര്‍ 5611 പേരുണ്ട്.

5 വയസില്‍ താഴെയുള്ള രണ്ടായിരത്തിലേറെ കുട്ടികളുണ്ട്. അവരെല്ലാം കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവരാണ്. ജീവനില്‍ കൊതിയില്ലാത്തവര്‍ ആരുമില്ല. ജീവന്‍ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

അവര്‍ ആ മേഖലയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് വേണ്ടത്. അവിടെ ഒരു ഡോക്ടറുടെ കാറിന് നേരെ ഇന്ന് ആക്രമണമുണ്ടായി എന്ന് കേള്‍ക്കുന്നു. ഭയം ഉണ്ടാകുന്നു ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍. അങ്ങനെ ആക്രമിക്കാന്‍ ഇടയായാല്‍ ആരാണ് ജനങ്ങളെ സഹായിക്കാന്‍ ഉണ്ടാവുക.

പൂന്തുറയില്‍ തന്നെ ചില ആശുപത്രികള്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണ്. സാധ്യമായ എല്ലാ നടപടികളും പൂന്തുറയിലെ കൊവിഡ് പ്രതിരോധനത്തിന് എടുക്കുന്നുണ്ട്. സൗജന്യ റേഷനൊപ്പം പോഷകാഹാരങ്ങളും വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്യാനാണ് കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൊവിഡ് സംരക്ഷണ വിലക്ക് ലംഘിച്ച് നിരവധി പേര്‍ തെരുവിലിറങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നിയമലംഘനം ഒരു തരത്തിലും പാടില്ല. കൊവിഡ് സുരക്ഷാ ലംഘനം ഉണ്ടാവരുത്. ഈ നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് കൈവിട്ട കളിയാണ്. പ്രതിഷേധമാകാം, പക്ഷേ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ മാസ്‌ക് പോലും ധരിക്കാതെ ഒരുമിച്ച് ചേര്‍ന്നുള്ള പ്രതിഷേധം കേരളത്തില്‍ വൈറസ് വ്യാപനത്തിന് ഇടയാകും. ഒരുപാട് മരണത്തിന് ഇടയാക്കും. ദയവ് ചെയ്ത് കേരളത്തെ വലിയൊരു ആപത്തിലേക്ക് വലിച്ചിഴക്കരുത്.

പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ആ മേഖലയിലെ സഹോദരങ്ങളെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും കെകെ ശൈലജ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here