കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. കൊവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ധാരാവി എന്ന ചേരിപ്രദേശം ജനസാന്ദ്രതയില്‍ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെ ധാരാവിയില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായത് കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളില്‍ ചെന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയത്. ചേരിയില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവര്‍ ചേരിയുടെ പലഭാഗങ്ങളിലായി ക്രമീകരിച്ച ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി.

ആ സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ അപ്പപ്പോള്‍ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോര്‍ട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, അവരെ അവിടെ ക്വാറന്റീനിലാക്കി. ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്സ്പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പായതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്.

ഇന്ത്യയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും ശക്തമായ പ്രതിരോധത്തിലൂടെ കൊവിഡിനെ ചെറുത്ത കേരളത്തെ മാതൃകയാക്കിയാണ് ധാരാവി കൊവിഡിനെ തുരത്താന്‍ മുന്നിട്ടിറങ്ങിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്‍റെ മാതൃക ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങളെയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. കൃത്യമായ പരിശോധ, ഉറവിടം കണ്ടെത്തല്‍,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മറ്റ് രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here