ഡബ്ല്യുസിസിയില്‍ നിന്ന് തുടക്കം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടു; സംഘടനയെക്കുറിച്ച് മനസ്സു തുറന്ന് ഭാഗ്യലക്ഷ്മി

ഡബ്ല്യുസിസിയില്‍ തുടക്കകാലം മുതല്‍ താന്‍ ഒ‍ഴിവാക്കപ്പെട്ടിരുന്നുവെന്ന് ഭാഗ്യലക്ഷമി. ചലിച്ചിത്ര മേഖലയിലെ സ്ത്രീ സംഘടനയെക്കുറിച്ച് 40 വര്‍ഷത്തിലേറെ സിനിമരംഗത്ത് സജീവമായ ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തുറന്നെ‍ഴുതുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

WCC രൂപീകരിക്കപ്പെട്ട സമയം മുതൽ ഈ കഴിഞ്ഞ ദിവസം നടന്ന വെബിനാറിന്റെ സമയം വരെ ഒരു തരത്തിലും അതിന്റെ പ്രവർത്തനത്തിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെടാത്ത ഒരാളാണ് ഞാൻ. മലയാള സിനിമയിൽ നാല്പതു വർഷമായി പ്രവർത്തിച്ചുവരുന്ന,അത്രയും അനുഭവ പരിചയമുള്ള ഒരാളെന്ന നിലയിലും WCC യുടെ മുന്നണി പ്രവർത്തകരായി കണ്ട പല ആളുകളുടെയും കൂടെ പ്രവർത്തിച്ച ഒരാളെന്ന നിലയിലും അത്തരമൊരു ഒഴിവാക്കപ്പെടൽ എന്തുകൊണ്ടായിരിക്കാം എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇന്നും എനിക്കതിന് വ്യക്തത ലഭിച്ചിട്ടില്ല..എന്നാൽ തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം നടന്ന വെബിനാറിൽ പങ്കെടുക്കാൻ രേവതി എന്നെ ഫോണിൽ വിളിക്കുകയും വൈകിവന്ന ആ പങ്കാളിത്തം വേണ്ടെന്ന് പറയുകയും ചെയ്ത ആളാണ് ഞാൻ.

എങ്കിലും എന്നെ ഒഴിവാക്കിയ ഒരു കൂട്ടായ്മയാണെങ്കിൽ പോലും ഇത്തരത്തിലുളള സ്ത്രീകളുടേതായ ഒരു കൂട്ടായ്മ മലയാള സിനിമയിൽ ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ ഗുണപരമായ പല മാറ്റങ്ങളും കൊണ്ടു വരാൻ അവർക്ക് സാധിക്കും. അത്തരത്തിലുള്ള സംഘടനാ പ്രവർത്തനത്തിൽ വിശ്വാസമുളള ആളാണ് ഞാൻ.കാരണം മലയാള സിനിമയിൽ വലിയ രീതിയിൽ പരിഗണിക്കപ്പെടാതിരുന്ന ഒരു വിഭാഗമായിരുന്നു ഞാൻ കൂടി ഉൾപ്പെടുന്ന
ഡബ്ബിങ് ആർട്ടിസ്റ്റുകൾ.പക്ഷെ ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ ഭാഗമായ ഒരു സംഘടനയായി പ്രവർത്തിച്ചു തുടങ്ങിയതിൽ പിന്നെ തൊഴിൽ പരമായി ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ള ഒരു ഉന്നമനം എനിക്ക് ബോധ്യമുളളതാണ്. (ഏറ്റവുമധികം സ്ത്രീകൾ ഉളള ഒരു തൊഴിലാളി സംഘടനയാണ് ഫെഫ്ക ഡബ്ബിങ് യൂണിയൻ)

ഒരു പക്ഷെ ഞങ്ങളുടെ തൊഴിലാളി സംഘടന അഡ്രസ്സ് ചെയ്യാതിരിക്കുന്ന കാര്യങ്ങളിലേക്കു കൂടി കടന്നു കൊണ്ട്, സ്ത്രീകൾക്ക് അവരുടെ ഒരു കൂട്ടായ്മക്കുളളിൽ മാത്രം ചർച്ച ചെയ്ത് അവരുടേതായ ഒരു ശാക്തീകരണത്തിന് വേദി ഒരുക്കുന്ന ഒരു സംഘടന എന്ന നിലയിൽ WCC യോട് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിധു വിൻസെന്റ് എന്ന WCC ലെ ഏറ്റവും ശക്തയായ,ശ്രദ്ധേയയായ ഒരംഗം ഗുരുതരമായ ആരോപണങ്ങളുമായി വെളിയിൽ വരുന്നത്. അവർ രാജി വെയ്ക്കാനുണ്ടായ കാരണങ്ങൾ വായിച്ചപ്പോൾ അതിൽ ഉന്നയിച്ചിരിക്കുന്ന പല പ്രശ്നങ്ങളും വളരേയധികം പ്രസക്തിയുളളതാണെന്ന് ബോധ്യപ്പെട്ട പലരിൽ ഒരാളാണ് ഞാൻ..തീർച്ചയായും അവർ അക്കമിട്ട് പറഞ്ഞ പ്രശ്നങ്ങളിൽ WCC പോലെയുളള ഒരു സംഘനടയ്ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട്. മലയാള സിനിമയിൽ പണം കൊണ്ടും പുരുഷന്മാർ ഭരിക്കുന്ന ഒരു വ്യവസായമെന്ന നിലക്കും തന്റേതായ ഒരിടം കണ്ടെത്താൻ പോരാടുന്ന ഒരു പെൺ സംവിധായികക്ക് നേരിടേണ്ടി വന്ന മാനസികമായ പ്രശ്നങ്ങളിൽ അവർക്ക് താങ്ങും തണലുമായി നിൽക്കേണ്ടിയിരുന്ന ഈ കൂട്ടായ്മ അവരോട് കാണിച്ച അവഗണനയുമാണ് അവർ ആ രാജിക്കത്തിൽ പരാമർശിച്ചത്. സംഘടനാപരമായും രാഷ്ട്രീയമായും അവർ ചോദിച്ച ചോദ്യങ്ങൾക്ക് WCC വ്യക്തമായ മറുപടി പറയും എന്നാണ് ഞാൻ ഉൾപ്പെടെ പലരും കരുതിയത്.

പക്ഷെ കഴിഞ്ഞ ദിവസം വന്ന WCC യുടെ ഫേസ്ബുക്ക് കുറിപ്പ് എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒന്നും വ്യക്തമല്ലാത്ത ആ കുറിപ്പിൽ ഒരു വരി മാത്രം മനസിലായി..
അതിൽ അവർ പറയുന്നു,” മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകാനായുളള ഒരു അഡ്വക്കസി ഫോറമായാണ് കളക്ടിവ് ആരംഭിച്ചത്, WCC ഒരു പ്രശ്ന പരിഹാര സെൽ അല്ല”

അതായത് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് യാതൊരു വിധത്തിലുള്ള ഇടപെടൽ ശക്തിയാവാനോ പരിഹാരം തേടാനോ സ്ത്രീകളെ സഹായിക്കാനോ തയാറല്ലാത്ത, അവരെ നിരന്തരം ഉപദേശങ്ങളിലൂടെ മാത്രം നയിക്കുന്ന ഒരു സംഘടനയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അതൊരു ഞെട്ടലോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്..കാരണം നമ്മുടെ ഒരു സഹ പ്രവർത്തകയ്ക്ക് നേരിടേണ്ടി വന്ന അതി ദാരുണമായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് അവളോടൊപ്പം എന്ന ഹാഷ്ടാഗോടെ WCC രൂപപ്പെട്ടത്. അവളോടൊപ്പം അവൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ തയാറാണ് എന്ന് പ്രസംഗിച്ച സംഘടനയാണ് WCC.
അതേ സംഘടന ഇപ്പോൾ പറയുന്നു അത്തരം അനീതികൾ നടക്കുമ്പോൾ അതിന് ഉപദേശമല്ലാതെ പരിഹാരം തേടി ഇങ്ങോട്ട് വരേണ്ടതില്ലെന്ന്.

ആ ഉപദേശത്തിന്റെ സ്വഭാവമെന്താണ്? അത് നിയമോപദേശമാണോ ? ആ ഉപദേശത്തിനൊപ്പം എന്ത് സംരക്ഷണവും സുരക്ഷയുമാണ് ഈ സംഘടനക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കുക? അത് WCC രൂപീകരിക്കപ്പെട്ടതു മുതൽ ഇതുവരെയുള്ള അവരുടെ യാത്രയിൽ സംഭവിച്ചിരിക്കുന്ന വലിയൊരു അപചയമായി മാത്രമേ എനിക്ക് കാണാൻ സാധിക്കുന്നുളളു.

മറ്റൊന്ന് ഈ സംഘടനയുടെ തുടക്കത്തിൽ അമ്മ എന്ന സംഘടനയോടുളള പ്രതിഷേധവുമായി WCC ലെ മുൻനിര അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് ഒരു പത്ര സമ്മേളനം നടത്തുകയുണ്ടായി, ആ പത്ര സമ്മേളനത്തിൽ അവർ കാണിച്ച സ്പിരിറ്റിനോട് ഐക്യദാർഢ്യമുളള ഒരാളാണ് ഞാൻ. ഒരുപക്ഷെ ആ ആശയത്തിനോട് പൂർണ്ണമായും യോജിപ്പില്ലെങ്കിലും.

WCC അന്ന് പറഞ്ഞത് ബോളിവുഡിലെ അനേക ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരത്തിൽ ലൈംഗിക ആരോപണം നേരിടുന്നവരെ തൊഴിൽപരമായി ബഹിഷ്കരിക്കണം എന്ന ആവശ്യമായിരുന്നു. എന്നാൽ പിന്നീട് അത്തരത്തിലുള്ള ലൈംഗിക ആരോപണം നേരിടേണ്ടി വന്ന നടന്മോരോട് ഇവരെടുത്ത മെല്ലെപ്പോക്ക് സമീപനമാണ് WCC എഴുതിയ കുറിപ്പിലൂടെ വിരുദ്ധാശയങ്ങൾ ഉളളവരുമായി സഹകരിക്കും എന്ന് പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? വിധു വിൻസെന്റ് ഉന്നയിച്ച ചോദ്യങ്ങൾ ഈ മറുപടിയുടെ വെളിച്ചത്തിൽ ഇരട്ടി ശക്തിയോടെ WCC യുടെ മുൻപിലെത്തുകയാണ്.

വിധുവിനെ പോലൊരാൾ ഉന്നയിച്ച ഒരു ചോദ്യത്തിനും
WCC മറുപടി പറഞ്ഞിട്ടില്ല. മറ്റൊന്ന് ഒരു പെണ്ണ് തുറന്നു ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആണെടുക്കുന്ന അടവാണ് നീ അപവാദ പ്രചാരണം നടത്തുന്നു എന്നുള്ളത്..ഇതുതന്നെയല്ലേ വിധു ചോദ്യം ചോദിക്കുമ്പോൾ WCC തിരിച്ചു പറയുന്നത്? ബലാൽസംഗം ചെയ്യപ്പെട്ട പെണ്ണിനോട് സമൂഹം ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് നേരത്തേ പരാതി പറഞ്ഞില്ല എന്ന്. ഇതു തന്നെയല്ലേ WCC ലെ പ്രധാന അംഗമായ ഗീതു മോഹൻദാസും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി എന്ന പെൺകുട്ടിയോടും ചോദിച്ചത്? എന്തുകൊണ്ട് നേരത്തേ പരാതി കൊടുത്തില്ല എന്ന്.
നിങ്ങൾ എന്റെ സുഹൃത്തുക്കളാണ് പക്ഷെ തുറന്നു പറയുന്നതിൽ ക്ഷമിക്കണം.

നിങ്ങളുടെ പ്രസ്താവനകളിൽ ഉടനീളം മന്ദസ്ഥായിയിൽ കേൾക്കുന്നത് ആൺശബ്ദമാണ്..എന്ന് ഞാൻ തിരിച്ചറിയുന്നു…
വിധു വിൻസെന്റ് എന്ന സംവിധായിക സിനിമ ചെയ്യാനാണ് വന്നത്.. അവർക്കൊരു നിർമ്മാതാവിനെ കണ്ടെത്തിക്കൊടുക്കാൻ നിങ്ങളുടെ ഇടയിൽ തന്നെ ധാരാളം ആളുകൾ ഉണ്ടായിട്ടും ആരും അതിന് തയാറാവാതെ വന്നത് കൊണ്ടാണ് അവർ സ്വന്തം നിലക്ക് ഒരു നിർമ്മാതാവിനെ കണ്ടെത്തിയത്. അവർ ഒളിച്ചല്ല സിനിമ ചെയ്തത്.
വിധു വിൻസെന്റ് നെ ഡിസൈൻ ചെയ്തു/ സ്വാധീനിച്ചു/ പർച്ചേസ് ചെയ്തു എന്ന വാക്കുകൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഇടയിലെ ശക്തയായ ഒരംഗത്തെ അപമാനിക്കുക കൂടിയാണ് നിങ്ങൾ ചെയ്തത്…
സ്ത്രീയെ വിലയ്ക്ക് വാങ്ങി എന്ന് പറയുന്നത് പുരുഷന്റെ വാക്കുകളാണ്.
വിധു വിൻസെന്റ് എണ്ണിപ്പറഞ്ഞ ആരോപണങ്ങൾക്ക് ഒരു വ്യക്തത തരേണ്ടത് WCC യുടെ ഉത്തരവാദിത്വമാണ്.

ഇനി സംഘടനാ ഘടനയെ പറ്റി കൂടി ചിലത് പറയാനാഗ്രഹിക്കുന്നു.

ആലംബഹീനരായ നിരവധി സ്ത്രീകൾ തൊഴിൽ ചെയ്യുന്ന ഒരിടമാണ്, സിനിമ.
പുരുഷാദിപത്യം അരങ്ങ് വാഴുന്ന ഈ രംഗത്ത് അവളെ ഉപദേശിക്കാൻ നിരവധി ആളുകളുണ്ട്.
എന്നാൽ നിയമപരമായോ മാനസികമായോ അവൾക്കൊരു പ്രശ്നം വരുമ്പോൾ അവൾക്ക് കരുത്താകാനും സാമ്പത്തികമായി അവളെ കൈപിടിച്ച് നടത്താനുമൊരു സംഘടനയാണ് ഇവിടെ ആവശ്യം.
WCC യുടെ തലപ്പത്തിരിക്കുന്നവർക്കറിയില്ല അടിസ്ഥാനവർഗ്ഗ തൊഴിലാളികളുടെ പ്രശ്നം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെ പ്രശ്നം.

ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളിലൂടെയും വളർന്ന് അനുഭവിച്ച് ജീവിച്ച നിങ്ങൾക്കറിയില്ല എന്താണ് സംഘടന, സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്നം,അതറിയണമെങ്കിൽ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം, അവരോടൊന്നിച്ച് സഞ്ചരിക്കണം, ഓരോരുത്തരോടും മുഖാമുഖം സംസാരിക്കണം..അത് വാട്സ്ആപ് ലൂടെയോ ഫേസ്ബുക്കിലൂടയോ പത്ര സമ്മേളനത്തിലൂടെയോ മാത്രമുളള വാഗ്ദാനമാവരുത്. ഇതൊന്നുമറിയാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും.അവരുടെ പ്രശ്നം വിശപ്പും സുരക്ഷിതത്വവുമാണ്. അവർക്ക് നിങ്ങൾ പറയുന്ന OXFORD ENGLISH മനസിലാവില്ല. സമ്പന്നരായ (നായികമാർ) സ്ത്രീകളുടെ പ്രശ്നം മാത്രമല്ല ഇവിടെ തീർക്കാനുളളത്. ദരിദ്രരായ സ്ത്രീകളാണ് പലരും.
അവിടെ ജൂനിയർ ആർട്ടിസ്റ്റുണ്ട്, മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട് ഹെയർ ഡ്രസ്സർമാരുണ്ട്, ട്രാൻസ്ജെന്റ്റേഴ്സുണ്ട്, അസിസ്റ്റന്റ് ഡയറക്ടർമാരുണ്ട്…ഇവരോടൊക്കെ ഒന്ന് സംസാരിക്കൂ.. ഉപദേശം ഏത് വഴിപോക്കനുമാവാം.
ബോധവത്കരണം മാത്രം നടത്തിയത് കൊണ്ട് കാര്യമില്ല..
ആ ബോധം അവൾക്ക് ലഭിച്ചോ എന്ന് അന്വേഷിക്കണം.

ഒരു പെണ്ണിന് സ്വയം ശാക്തീകരിക്കാൻ അവൾക്ക് തൊഴിലിടങ്ങൾ സുരക്ഷിതമാവണം സംഘടന ഒപ്പം നിൽക്കണം, അതിന് സഹപ്രവർത്തകരെ ശത്രുവായി കാണുന്ന സംഘടനകളല്ല വേണ്ടത്… പരസ്പര ബഹുമാനവും വിശ്വാസവുമാണ്… അംഗബലം കൂട്ടലല്ല WCC യുടെ ലക്ഷ്യം എന്ന് റിമ കല്ലിങ്കൽ പറയുകയുണ്ടായി.. അപ്പോൾ ആ 50 നപ്പുറത്ത് വരുന്ന സ്ത്രീകളുടെ അവസ്ഥയിൽ WCC ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലേ? എന്നാൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്നും പറയുന്നുണ്ട്.
WCC ൽ അംഗമായാൽ സിനിമയിൽ അവസരം നഷ്ടപ്പെടും എന്ന് ആരാണ് പറയുന്നത്? അത് വ്യക്തമാക്കണം. ഞാൻ ഒരു സംഘടനയിലും അംഗമല്ല..

എന്നെ ഇഷ്ടമുളളവർ അനിവാര്യമാണെങ്കിൽ വിളിക്കും.. വിളിച്ചില്ലെങ്കിൽ അതിനർത്ഥം എന്നെ ആവശ്യമില്ലാത്തതു കൊണ്ട് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ അംഗങ്ങളിൽ പലരും ശത്രു പക്ഷത്തുളളവരുടെ സിനിമ ചെയ്യുന്നുണ്ടല്ലോ? അതോ ബി ഉണ്ണികൃഷ്ണൻ മാത്രമാണോ WCC യുടെ ശത്രു?

WCC ആഗ്രഹിക്കുന്ന പോലൊരു സംഘടന/ സിനിമ മേഖല ഇവിടെ ഉണ്ടാകണമെങ്കിൽ സ്ത്രീകൾ നിർമ്മാണ രംഗത്തും സംവിധാന രംഗത്തും പ്രദർശന രംഗത്തും സജീവമാകണം…സ്ത്രീകൾക്ക് തൊഴിൽ നേടിക്കൊടുക്കാനുളള ആർജ്ജവം വേണം.. അതിന് WCC യെക്കൊണ്ട് സാധിക്കണം. എങ്കിൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന ശത്രുപക്ഷത്തേക്ക് പോകരുത് എന്ന് വിലക്കാൻ നിങ്ങൾക്കാവൂ..
സിനിമ ലോകത്തെ നന്നാക്കിയിട്ടേ സിനിമ ചെയ്യു എന്നാണെങ്കിൽ ഇവിടെ ഒരു സ്ത്രീയും പണിയെടുക്കില്ല.അവളുടേതായ കഴിവും ആത്മവിശ്വാസവും വ്യക്തിത്വവും നിലനിർത്തിക്കൊണ്ട് അവൾക്ക് ഈ രംഗത്ത് ശോഭിക്കാനാവും എന്ന് തെളിയിച്ചവർ നിങ്ങളുടെ കൂട്ടത്തിൽ തന്നെയില്ലേ? രേവതിയും, അഞ്ജലി മേനോനും, ബീനാ പോളും ഗീതു മോഹൻദാസും റിമ കല്ലിങ്കലുമൊക്കെ?
ആ ആത്മവിശ്വാസമല്ലേ നിങ്ങൾ സ്ത്രീകൾക്കു പകർന്നു കൊടുക്കേണ്ടത്?

അല്ലാതെ നിങ്ങളുടെ ശത്രു അവരുടേയും ശത്രുവാകണം എന്നത് ഒരു സംഘടനാ രീതിയല്ല.. സിനിമ ഒരു വ്യവസായം എന്നതിനോടൊപ്പം ഒരു സൗഹൃദത്തിന്റെ കൂട്ടായ്മ കൂടിയാണ്.
അവിടെ സ്നേഹവും പിണക്കവും വഴക്കും എല്ലാം സംഭവിക്കും.. വിമർശനങ്ങൾ ഉൾക്കൊണ്ടും പരിഹരിച്ചും മാത്രമേ ഈ രംഗത്ത് ഏതൊരു സംഘടനക്കും നിലനിൽക്കാൻ സാധിക്കു…അത്തരത്തിലൊരു സൗഹൃദ സമീപനത്തോടെ മുന്നേറാൻ WCC ക്ക് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..

https://m.facebook.com/story.php?story_fbid=157487325883180&id=100048657403607

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here