ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക്; ആചാരങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി

പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി പ്രസ്ഥാവിച്ചു.

സുപ്രീം കോടതി വിധിപ്രകാരം ക്ഷേത്രത്തിന്‍റെ ഭരണത്തിനുള്ള അവകാശം ജില്ലാ ജഡ്ജി അധ്യക്ഷനായ സ്ഥിരം സമിതിക്കാണ്. ക്ഷേത്ര ആചാര കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്ഥിരം സമിതിക്കാണ് തീരുമാനം എടുക്കുന്നതിനുള്ള അധികാരമെന്നും സ്ഥിരം സമിതി വരുന്നതുവരെ നിലവിലെ താല്‍ക്കാലിക സമിതി തുടരുമൊന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലേതുപോലെ ഒരു ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് ഭരണ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവണമെന്നായിരുന്നു സര്‍ക്കാറിന്‍റെ ആവശ്യം ഈ ആവശ്യം സുപ്രീം കോടതിയും അംഗീകരിച്ചതായാണ് സുപ്രീം കോടതി വിധിയില്‍ നിന്നും മനസിലാവുന്നത്.

തിരുവനന്തപുരം സബ്‌കോടതിയിൽ ആരംഭിച്ച കേസ്‌ സുപ്രീംകോടതിവരെ നീളുകയായിരുന്നു.

ക്ഷേത്ര നിലവറകളിലുള്ള സ്വത്ത്‌ പുറത്തേക്കുപോകാൻ സാധ്യതയുള്ളതിനാൽ, രാജകുടുംബം നിലവറകൾ തുറക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ കേസാണ്‌ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്‌. ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പറഞ്ഞത്.

അന്തിമവാദം പൂർത്തിയായി ഒരുവർഷത്തിനുശേഷമാണ് സുപ്രീം കോടതി‌ വിധി പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കൾ സംഭരിച്ച ആറു നിലവറ തുറക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കോട്ടയ്‌ക്കകം സ്വദേശി പദ്മനാഭനാണ്‌ ആദ്യം കേസ്‌ നൽകിയത്‌.

കേസ്‌ ഹൈക്കോടതിയിലെത്തിയപ്പോൾ നിലവറകളിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്തണമെന്നും രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെയാണ്‌ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്‌.

നിലവറയിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്താൻ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയമിച്ചു. ക്ഷേത്രകാര്യങ്ങൾ പരിശോധിക്കാൻ അമിക്കസ്‌ ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രമണ്യത്തെയും നിയോഗിച്ചു.

സാമ്പത്തിക തിരിമറികൾ അന്വേഷിക്കുന്നതിന്‌ മുൻ സിഎജി വിനോദ്‌ റായിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്‌ജി ചെയർമാനായ അഞ്ചംഗ ഭരണസമിതിയെയും നിയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News