ആര് കുറ്റവാളിയായാലും അവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ”സ്പീക്കറെ അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടുത്തുന്നു; ശിവശങ്കറിനെതിരെ നടപടിയെടുക്കണമെങ്കില്‍ വസ്തുതകള്‍ വേണം”

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു:

”സ്വര്‍ണ്ണക്കടത്തു കേസില്‍ നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നിരിക്കെ എന്തിനാണ് വേവലാതി. എന്‍ഐഎ മികച്ച അന്വേഷണ ഏജന്‍സിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. സ്പീക്കറെ അനാവശ്യ വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണ്. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്തിന് അവിശ്വാസം കൊണ്ടുവരണം.

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍വച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്.

നല്ല സ്പീഡില്‍ത്തന്നെ കാര്യങ്ങള്‍ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജന്‍സി ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.

സാധാരണ ഗതിയില്‍ സ്പീക്കര്‍ എന്നത് ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളില്‍ പെടുത്തുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഈ പ്രശ്‌നം. അന്ന് ഈ കൂട്ടര്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആര്‍ക്കും അറിയില്ല. അതിന്റെ പേരില്‍ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?

എന്റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാള്‍, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിര്‍ത്തിയത്. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങള്‍ വരുന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കര്‍ശനനടപടിയുണ്ടാകും. അതില്‍ സംശയമില്ല. ശിവശങ്കറിന്റെ കാര്യത്തില്‍ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിര്‍ത്തിയത്.

ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്സിനെയും ചുമതലപ്പെടുത്തി. അതില്‍ വീഴ്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടിയെടുക്കാന്‍ പറ്റില്ല. സാധാരണഗതിയില്‍ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാല്‍ കര്‍ക്കശനടപടിയുണ്ടാകും. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ അതിനുള്ള കാര്യങ്ങള്‍ കണ്ടെത്തണം.

അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് പരാതിയുയര്‍ന്നു. മറ്റ് പരാതികളുണ്ടെങ്കില്‍ അത് ഒരു അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച് വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്റെ ഫലം കാത്തിരുന്നുകൂടേ?

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാല്‍, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News