” മോന്റെ കല്യാണമാണ്, ഈ വരുന്ന 31 ന് ഞായറാഴ്ച . എല്ലാരും കാണണം. എഫ് ബി ലിങ്ക്, വാട്സ് ആപ് ഗ്രൂപ്പ് ലിങ്ക് ചുവടെ. എല്ലാരും ഓൺലൈനിൽ കാണുമല്ലോ ….
കാസര്‍ക്കോട് ജില്ലയിലെ പിലിക്കോടു നിന്നുള്ള ഒരു വിവാഹ ക്ഷണമാണിത്. കോവിഡ് കാലത്തെ കല്യാണ ക്ഷണക്കത്തിന്‍റെ ഒരു മോഡൽ.
ഞായറാഴ്ച …….. സ്ഥലത്ത് നടന്ന ആ വിവാഹ ചടങ്ങ് ചിത്രീകരിച്ചത് കാലിക്കടവിലെ ഫോക്കസ് സ്റ്റുഡിയോയില്‍ ആയിരുന്നു. എഫ്ബി ലിങ്കിലേക്കും വാട്സാപ്പ് ഗ്രൂപ്പിലേക്കും ലൈവായി എത്തിക്കുന്ന വിധം എല്ലാവിധ ഡിജിറ്റൽ സംവിധാനവുമുപയോഗിച്ചായിരുന്നു ചിത്രീകരണം.
പുതിയ കാലത്ത് അതിജീവിക്കാൻ പല വഴി തേടുന്ന ഫോട്ടോ- വീഡിയോ ഗ്രാഫർമാർക്ക് ഓണ്‍ലൈന്‍ വിവാഹം വലിയ അനുഗ്രഹമായിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഇപ്പോള്‍ ചടങ്ങിന് നിർദേശം കൊടുക്കുന്നത്. സർക്കാർ നിർദേശങ്ങൾ പ്രകാരം വേദികൾ ക്രമീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. സീറ്റുകൾ തമ്മിലുള്ള അകലം കൂട്ടുന്നതും സ്റ്റേജ് ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടും. നിലവിൽ 50 പേരെയാണു വിവാഹത്തിന് അനുവദിക്കുക.
ഓണ്‍ലൈന്‍ കല്ല്യാണമാവുമ്പോള്‍ ദൂരെയുള്ള ബന്ധുവിന്‍റെ കല്യാണവും അയൽപക്കത്തെ കല്യാണവും ഒരുപോലെയായി. സമാധാനത്തോടെ വീട്ടിലിരുന്നും ഓഫീസിലിരുന്നും ഏതു കല്യാണവും കാണാമെന്നായി. സമ്മാനം കൊടുക്കലും ഫോട്ടോയെടുക്കലും ഭക്ഷണത്തിനു തിരക്കുകൂട്ടലുമെല്ലാം പണ്ടത്തെ കല്യാണോർമകളായി മാറി.
ചെറിയ ചടങ്ങുകളിലും ആളുകളിലും കല്യാണം ചുരുങ്ങുമ്പോൾ വധൂവരന്മാര്‍ർക്ക് വലിയ സാമ്പത്തികലാഭമാണ്. വലിയ സത്കാരങ്ങളും ആർഭാടങ്ങളും ഒഴിവാകുന്നുവെന്നതാണ് പ്രധാന കാരണം. 10 ലക്ഷംവരെ ചെലവ് പ്രതീക്ഷിച്ചിരുന്ന കല്യാണം ഇപ്പോള്‍ ഒരുലക്ഷത്തിലൊതുങ്ങി .
പുതിയ മാര്‍ഗ്ഗത്തിലൂടെ മാറ്റിവച്ച ഒട്ടേറെ വിവാഹങ്ങൾ വരും മാസങ്ങളിൽ നടക്കുമെന്ന കണക്കുകൂട്ടലിലാണ് ഫോട്ടോഗ്രാഫര്‍മാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here