രാജ്യത്ത് കോവിഡ് ബാധിച്ചു ഇന്നലെ മാത്രം 553 പേർ മരിച്ചു. ഒരാഴ്ചയ്ക്കിടെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്ക്. നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു.
ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞു. 28, 498 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ ബാധിതർ കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.
ജൂലൈ മാസം മൂന്നാം തവണയാണ് കോവിഡ് മൂലം മരണപ്പെടുന്നവരുടെ എണ്ണം 550 കടക്കുന്നത്. നാലാം തിയതി 613 പേർ മരിച്ചത് വലിയ ആശങ്ക സൃഷ്ഠിച്ചു. അതിന് ശേഷം ആദ്യമായാണ് ഒരു ദിവസത്തിനുള്ളിൽ 553 പേർ മരിക്കുന്നത്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മരണ നിരക്ക് കൂടുതൽ. എന്നാൽ രോഗ ബാധിതരുടെ എണ്ണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ.
രാജ്യത്ത് നാല് ദിവസം കൊണ്ട് ഒരു ലക്ഷം പേരിൽ രോഗം വ്യാപിച്ചു. അതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9, 06752 ആയി. ഇതിൽ രോഗ വിമുക്തി നേടി ആശുപത്രി വിട്ടവർ 5, 71, 460 പേർ. 3, 11, 565 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. രോഗ വിമുക്തി നിരക്ക് 70 ശതമാനമായി ഉയർന്നത് പ്രതീക്ഷ നൽകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ ദിനം പ്രതിയുള്ള രോഗിനിരക്ക് കുറയ്ക്കാനായിട്ടില്ല. ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ കോവിഡ് ഹോട് സ്പോട്ടുകൾ ആയതോടെ രോഗികളുടെ ആകെ എണ്ണവും കൂടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here