തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും; തീരപ്രദേശം മൂന്ന് സോണുകളാക്കും; സോണുകളുടെ ചുമതല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നതിനാലും രണ്ടിടത്ത് സമൂഹ വ്യാപനമെന്ന് വിലയിരുത്തിയ സാഹചര്യത്തിലും തീര പ്രദേശങ്ങളില്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് – പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോണ്‍, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍.

പൊലീസിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഇതിന്റെ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത ആലോചനയും പ്രവര്‍ത്തനവും നടക്കും.

അഞ്ച് തെങ്ങ് മുതല്‍ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാര്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലന്‍സ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ചുമതല പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലാകും.

മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലീസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ വീതം ഇന്‍സിഡന്‍ന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സോണുകളുടെ ചുമതല. സോണ്‍ 1 – ഹരികിഷോര്‍, യു വി ജോസ്, സോണ്‍ 2 – എം ജി രാജമാണിക്യം, ബാലകിരണ്‍, സോണ്‍ 3 – വെങ്കിടേശപതി, ബിജു പ്രഭാകര്‍. ഇതിന് പുറമേ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെയും നിയോഗിക്കും.

ആരോഗ്യകാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും. ഓരോ ടീമിലും ഡോക്ടര്‍മാരും ഉണ്ടാകും. തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനത്തിന് നിയന്ത്രണം തുടരും. അരിയും ഭക്ഷ്യധാന്യങ്ങളും വില്‍ക്കാന്‍ സിവില്‍ സപ്ലൈസ് യൂണിറ്റുണ്ടാകും. പൂന്തുറ പാല്‍ സംസ്‌കരണ യൂണിറ്റ് തുടര്‍ന്ന് പ്രവര്‍ത്തിക്കും.

ഇവിടെ പ്രത്യേകലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുണ്ടാകും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത് പെട്ടെന്ന് പൂര്‍ത്തിയാക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ ജനം പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. തീരദേശത്ത് ആളുകളുടെ സഞ്ചാരം ഒഴിവാക്കണം. കരിങ്കുളത്ത് ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകും.

കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel