തിരുവനന്തപുരത്ത് കൊവിഡ് രോഗബാധിതരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശെെലജ ടീച്ചര്‍.
എല്ലാ സൗകര്യവും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ചികിത്സ, മരുന്ന് എല്ലാം കൃത്യമായി നൽകും.ഭക്ഷണം, മരുന്ന് അടക്കമുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൊബൈൽ, ചാർജർ, വസ്ത്രങ്ങളടക്കമുള്ള അവശ്യ സാധനങ്ങൾ കൈയ്യിൽ കരുതുന്നതിന് അനുവദിക്കും.
കേരളത്തിലിപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെങ്കിലും മരണനിരക്ക് കുറവാണെന്നും രോഗ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ജാഗ്രത അത്യാവശ്യമാണെന്നും ശെെലജ ടീച്ചര്‍ പറഞ്ഞു. ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം.കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആവശ്യമെങ്കിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഇതുവരെ 12 ക്ലസ്റ്ററുകളാണ് ഉള്ളത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് രോഗബാധയുണ്ടായതാണ് ക്ലസ്റ്ററുകളുയരാൻ കാരണമായത്. സ്വകാര്യ മേഖലയിലെ ചികിത്സക്ക് മേൽനോട്ടമുണ്ടാകും. തയ്യാറുള്ള ആശുപത്രികൾക്ക് ചികിത്സിക്കാം. ഇതിനായി പ്രത്യേക ഉത്തരവ് വേണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here