തിരുവനന്തപുരം: എയര്‍ഇന്ത്യ സാറ്റ്‌സ് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എയര്‍ ഇന്ത്യ ഓഫീസറായിരുന്ന ഷിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് പീഡന പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പീഡന പരാതി നല്‍കിയ സ്തീകളുടെ ഒപ്പുകള്‍ എല്ലാം സ്വപ്ന തന്നെ വ്യാജമായി ഇടുകയായരുന്നു.
എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന സ്ഥാപനത്തില്‍ സ്വപ്ന ജോലി ചെയ്യവേ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ബിനോയി ജേക്കമ്പിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യത്ഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പരാതി ഇല്ലായിരുന്നുവെന്നും ബിനോയി ജേക്കബിന് ഷിബുവിനോടുളള വ്യക്തി വിരോധം തീര്‍ക്കുകയായിരുന്നുവെന്നും സ്വപ്ന സമ്മതിച്ചു.
ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് സത്യാവാങ്ങ് മൂലം സമര്‍പ്പിച്ചത്. സ്വപ്നക്ക് ഭരണതലത്തില്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം ഉണ്ടെന്നും ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സ്വപ്നക്ക് ഒരു സഹായവും ഭരണത്തില്‍ നിന്ന് ലഭിച്ചില്ലെന്ന് തെളിവായ രേഖ പുറത്ത് വരുന്നത്.
പീഡന പരാതിയില്‍ തെളിവെടുപ്പിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമാ മഹേശ്വരിയും സംഘവും എത്തിയപ്പോള്‍ പരാതിക്കാരിക്ക് പകരം ആള്‍മാറാട്ടം നടത്തി മറ്റ് ചിലരെ സ്വപ്ന ഹാജരാക്കിയതായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുണ്ട്. നിരപരാധിയായ ഷിബുവിനെ പിന്നീട് എയര്‍ ഇന്ത്യ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. ബിജെപിയുടെ സര്‍ക്കാര്‍ പരാതിയുടെ കോപ്പി പോലും ഷിബുവിന് ആദ്യം നല്‍കിയില്ല.
ജീവനക്കാരനെതിരായ വ്യാജ പരാതിയില്‍ എയര്‍ ഇന്ത്യ സ്വപ്നക്കൊപ്പം നിന്നു. എന്നാല്‍ കേസില്‍ നീതീപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഷിബു സമീപിച്ചു. ആറ് മാസത്തിനുളളില്‍ പരാതിയില്‍ തീര്‍പ്പ് ഉണ്ടാക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. തുടര്‍ന്ന് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് സ്വപ്നയെ ക്രൈംബ്രാഞ്ച് കുരുക്കിയത്.
2015ലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ അഴിമതിക്കെതിരെ സിബിഐക്ക് വിവരം നല്‍കിയതിനാണ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയ ബിനോയി ജേക്കബും, അദ്ദേഹത്തിന്റെ സെക്രട്ടറിയായ സ്വപ്നയും ചേര്‍ന്ന് ഷിബുവെനെതിരെ വ്യാജ ആരോപണവും അത് തെളിയിക്കാന്‍ വ്യാജ രേഖയും ചമച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here