ലോകത്തിന് പ്രതീക്ഷയേകി ഓക്‌സ്‌ഫഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ. മരുന്നുകമ്പനി ആസ്‌ട്ര സെനേക്കയുമായി ചേർന്ന് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ സുരക്ഷിതവും ശക്തവുമായ രോഗപ്രതിരോധം തീർത്തതായി ശാസ്‌ത്രജ്ഞർ.
ബ്രിട്ടനിലെ അഞ്ച് ആശുപത്രികളിലായി 18–55 പ്രായത്തിൽ ആരോഗ്യമുള്ള 1077 പേരിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. ഏപ്രിൽ–മെയ് മാസങ്ങളിലെ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ‘ദി ലാൻസെറ്റ്’ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
വാക്‌സിൻ കുത്തിവച്ച് 56 ദിവസത്തിനുള്ളിൽ പ്രതിവസ്‌തുക്കളും ടി–കോശങ്ങളും ഉൽപ്പാദിപ്പിച്ചതായാണ് കണ്ടെത്തിയത്. ടി-കോശങ്ങൾ വൈറസിൽ നിന്നും വർഷങ്ങളോളം സംരക്ഷണം തരും. രണ്ടു തവണ വാക്‌സിനെടുക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നാണ് ശാസ്‌ത്രജ്ഞരുടെ വാദം.
ഇത്തരത്തിൽ രണ്ടു തവണ വാക്‌സിനെടുത്ത 10 പേരിൽ നല്ല ഫലമാണുണ്ടായത്. വാക്‌സിൻ പദ്ധതിയുടെ ആകെ ചെലവ് 8.4 കോടി പൗണ്ടാണ് (800 കോടിയോളം രൂപ). രണ്ടാം ഘട്ട പരീക്ഷണങ്ങൾ ബ്രിട്ടനിൽ നടന്നു വരികയാണ്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിലാണ് നടക്കുന്നത്.
പരീക്ഷണം പൂര്‍ണ്ണ വിജയമായാല്‍ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കും. ബ്രിട്ടീഷ് കമ്പനിയായ ആസ്‌ട്ര സെനേക്കയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന്‍ ഉത്പാദിക്കും. വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായുള്ള അനുവാദം ലഭിച്ചാല്‍ വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here