വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുത്; ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യം; ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനം; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു: മനുഷ്യരാശിയെ വെല്ലുവിളിക്കുന്ന മഹാമാരി കേരളത്തിലും വലിയ ഭീഷണി മുഴക്കുകയാണ്. രോഗം ആശങ്കപ്പെടുത്തുന്നവിധം വ്യാപിക്കുകയും പ്രതിദിനം 1000 കടക്കുകയും ഒന്നിലധികം സ്ഥലത്ത് സമൂഹവ്യാപനത്തില്‍ എത്തിയിരിക്കുകയുമാണ്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ ജാതി-, മത, -രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും യോജിക്കേണ്ട സമയമാണ്. പല ദിക്കില്‍നിന്നും വന്നവരാണെങ്കിലും കപ്പല്‍ഛേതം കാരണം നാമെല്ലാം ഒരേ ബോട്ടില്‍ കയറണമെന്ന് പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞത് ഓര്‍മിക്കേണ്ട കാലം.

ഇത് വിസ്മരിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ്,- ബിജെപി, – മുസ്ലിംലീഗ് തുടങ്ങിയ പ്രതിപക്ഷകക്ഷികള്‍ ഉത്സാഹം കൂട്ടുന്നത്. ഇതിനെ തുറന്നുകാട്ടി അവരെ നേര്‍വഴിയില്‍ എത്തിക്കാന്‍ പ്രേരണയേകാനുള്ള സാമൂഹ്യധര്‍മത്തിനു പകരം ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുംപോലെയുള്ള പണിയാണ് ഏഷ്യാനെറ്റ്,- മനോരമാദി ന്യൂസ് ചാനലുകളും ഒരുപിടി അച്ചടി,- ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് ഇത്തരം മാധ്യമരീതിക്കെതിരെ തുറന്ന വിമര്‍ശനത്തിനും ഏഷ്യാനെറ്റിന്റെ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കാനും സിപിഐ എം നിര്‍ബന്ധിതമായത്. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഐ എം. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന് സമൂഹത്തെ പ്രാപ്തമാക്കാന്‍ വിലപ്പെട്ട സേവനം മാധ്യമങ്ങള്‍ ലോകവ്യാപകമായി തന്നെ നല്‍കുന്നുണ്ട്. എന്നാല്‍, അടുത്തകാലത്തായി കേരളത്തിലെ മാധ്യമങ്ങളില്‍ ഒരുവിഭാഗം വഴിമാറി സഞ്ചരിക്കുകയാണ്. പൊതുയിടങ്ങളുടെ വാതായനമാണ് മാധ്യമങ്ങള്‍. പക്ഷേ, തുറന്ന സംവാദങ്ങള്‍ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയന്‍ വാലാബാഗുകളാക്കാന്‍ ചാനലുകള്‍ പരിശ്രമിക്കുന്നു.

നേരറിയാനുള്ള മൗലികാവകാശം പൗരനുണ്ട്. അത് നിഷേധിക്കുന്നതാകരുത് ചാനല്‍ സംവാദം. വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകളെ അധഃപതിപ്പിക്കരുത്. ഇതൊക്കെ ചെയ്തശേഷവും ഞങ്ങളുടെ ചാനല്‍ നിഷ്പക്ഷമാണ് എന്നുള്ള ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യമാണ്. രാത്രികാല ചര്‍ച്ചകളെ യുഡിഎഫ്,- ബിജെപി അജന്‍ഡ നടപ്പാക്കാനുള്ള ആസൂത്രിതവേദിയാക്കി ഈ ചാനല്‍ മാറ്റി.

സിപിഐ എം പ്രതിനിധികള്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രാകൃതമാണെന്നാണ് ചാനല്‍ എഡിറ്ററുടെ പക്ഷം. ഭരണ പാര്‍ടിയുടെ പ്രതിനിധിയോട് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നതു കേട്ടു. ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരം പറയാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് കാട്ടാളത്തം. യേശുവിനെ വിചാരണ ചെയ്ത പീലാത്തോസ് പോലും മറുപടി കേള്‍ക്കാന്‍ സാവകാശം നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ വീരശൂര പരാക്രമം കാട്ടുന്ന ഇക്കൂട്ടര്‍ എന്തേ, മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ചോദ്യമൊന്നും ഉയര്‍ത്തുന്നില്ല. അപ്പോള്‍ വിഗ്രഹഭഞ്ജനം ആര്‍ക്കുവേണ്ടിയാണ്.

ചര്‍ച്ചകളില്‍ അവതാരകര്‍ക്ക് ഒരര്‍ഥത്തില്‍ റഫറിയുടെ റോളാണ്. എന്നാല്‍, റഫറി ഗോളടിക്കുക എന്നത് ഇത്തരം ചാനലുകള്‍ ഒരു നയമാക്കി മാറ്റിയിരിക്കുകയാണ്. അതിനാല്‍ അവതാരകരോടല്ല, അവരെ ഗോളടിക്കുന്ന റഫറിമാരാക്കിയിരിക്കുന്ന നയമാണ് തുറന്നുകാട്ടപ്പെടുന്നത്. ഡല്‍ഹി കലാപത്തിലെ റിപ്പോര്‍ട്ടിങ്ങിന് സംപ്രേഷണ വിലക്കുവന്ന കാര്യം ഏഷ്യാനെറ്റ് പ്രതിനിധി നിഷ്പക്ഷതയ്ക്ക് തെളിവായി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ടില്‍ മോഡി സര്‍ക്കാരിനോട് മാപ്പിരന്നതുകൊണ്ടാണ് കാര്യങ്ങള്‍ സമവായത്തിലായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നല്ലോ?

ബിജെപിയുടെ പാര്‍ലമെന്റംഗത്തിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ എല്‍ഡിഎഫ് വിരുദ്ധത രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്നതും ആശ്ചര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ച്. ഇത്തരം നയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നിട്ടും നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്നതാണ് കപടത. അത് ജനങ്ങളോടു പറയാനുള്ള അവകാശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ട്. അത് ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്.

നാലുപേരെ സംഘടിപ്പിച്ച് ചര്‍ച്ച നടത്തുമ്പോള്‍ മൂന്നുപേരും അവതാരകരും ചേര്‍ന്ന് എല്‍ഡിഎഫ് വിരുദ്ധ രാവണന്‍കോട്ട തീര്‍ക്കുന്നു. എന്നിട്ടവര്‍ വാദങ്ങളും ചോദ്യങ്ങളുമായി കെട്ടിയുയര്‍ത്തുന്ന വ്യാജകഥകളെ പൊളിക്കാന്‍ സിപിഐ എം പ്രതിനിധി സംസാരിക്കാന്‍ തുടങ്ങുമ്പോഴേ അവതാരകര്‍ ഇടപെടുകയോ മൈക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നു. ഇങ്ങനെ സിപിഐ എം പ്രതിനിധികളുടെ നാവിന് കത്രികപ്പൂട്ട് ഇടാന്‍ നോക്കുന്നു. ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ പൂര്‍ണ ലംഘനമാണ്. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നതിന് സിപിഐ എം പ്രതിനിധികള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സ്വയംവിമര്‍ശനം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് പത്രാധിപര്‍ ഇറങ്ങിയത് അപക്വ നടപടിയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും പിഴവിന് മാധ്യമങ്ങളെ എന്തിന് പ്രതിക്കൂട്ടിലാക്കണമെന്ന വാദം ഇക്കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്. കൊറോണ വ്യാപനം, നയതന്ത്ര സ്വര്‍ണക്കടത്തുകേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. എന്നാല്‍, ഈ രണ്ട് വിഷയത്തിലും എല്‍ഡിഎഫ് സര്‍ക്കാരോ മുന്നണിയോ സിപിഐ എമ്മോ ഒരു കുറ്റവും ചെയ്തിട്ടില്ല.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ കേരളം ലോകമാതൃക എന്ന ബഹുമതി ലഭിക്കാന്‍ ഈ നാടിനെ പ്രാപ്തമാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. നമുക്ക് ലഭിച്ച സാര്‍വദേശീയ അംഗീകാരം കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1000 കടന്നതുകൊണ്ട് ഇല്ലാതാകുന്നില്ല. രോഗവ്യാപനം ആഗസ്ത്, – സെപ്തംബറില്‍ ഉയര്‍ന്നതോതില്‍ എത്തുമെന്ന കണക്കുകൂട്ടല്‍ ആരോഗ്യവിദഗ്ധര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ചില പ്രദേശങ്ങളില്‍ പ്രതീക്ഷയ്ക്കുമപ്പുറത്ത് വ്യാപനമുണ്ടായിട്ടുണ്ട്. അതൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതല്ല. രോഗം പിടിച്ചുകെട്ടുക തന്നെ ചെയ്യും ഈ സര്‍ക്കാര്‍.

ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനു പകരം പൊതുജനാരോഗ്യ സംവിധാനത്തെ ക്ഷീണിപ്പിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നവിധത്തില്‍ പ്രതിപക്ഷം പ്രവര്‍ത്തിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുന്നുണ്ട്. ഇതേ ശൈലി പ്രതിപക്ഷത്തെ കടത്തിവെട്ടി ചെയ്യുന്നതില്‍ ചില മാധ്യമങ്ങള്‍ ആനന്ദം കാണുന്നുണ്ട്. അത് അവസാനിപ്പിക്കേണ്ട അനാരോഗ്യ പ്രവണതയാണ്.

നയതന്ത്ര സ്വര്‍ണക്കടത്തിന്റെ വിഷയത്തിലാകട്ടെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും യുഡിഎഫ്,- ബിജെപി ബന്ധമുള്ളവരാണ്. പ്രതിയായ വിവാദ വനിതയുമായി ചട്ടങ്ങള്‍ക്കു നിരക്കാത്തവിധത്തില്‍ ബന്ധമുണ്ടാക്കിയതിന് ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആവശ്യംകൂടി പരിഗണിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അപ്രകാരമുള്ള അന്വേഷണം നടക്കുകയുമാണ്.

വിവാദ വനിതയുമായി ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒരു രാഷ്ട്രീയനേതാവല്ല. സ്വര്‍ണക്കടത്തുകേസില്‍ പങ്കുള്ളവരെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഐ എമ്മിന്റെയും താല്‍പ്പര്യം. സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരവാദികളും ഹവാല ഇടപാടുകാരുമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്മേല്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതിനു പകരം മുഖ്യമന്ത്രിയെ കരിതേക്കാനുള്ള വ്യാജകഥകള്‍ വാര്‍ത്തെടുക്കാനാണ് പല മാധ്യമങ്ങളും പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഉപതെരഞ്ഞെടുപ്പുവേളയില്‍ അരൂരില്‍ മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ച ഒരു വീടിനെ ആസ്പദമാക്കിയുള്ള കള്ളവാര്‍ത്ത. ആ കള്ളക്കഥയെ കേന്ദ്രീകരിച്ച് ഒരു ചാനല്‍ രാത്രികാല സംവാദംവരെ നടത്തി. ഇത്തരം തലതിരിഞ്ഞ വാര്‍ത്താരീതിയെ വിമര്‍ശിക്കുന്നത് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലല്ല, സത്യമറിയാനുള്ള ജനങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള പൗരബോധ സംരക്ഷണമാണ്.

കോവിഡ് കാലത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ എത്രയെത്ര മേഖലകളിലാണ് പ്രവര്‍ത്തനമികവ് കാട്ടുന്നത്. ഇത് തമസ്‌കരിക്കുകയാണ് ഏറിയപങ്ക് മാധ്യമങ്ങളും. ലക്ഷക്കണക്കിനു വീടുകളില്‍ പാചകവാതകം നേരിട്ടെത്തുന്ന ഗെയില്‍ പൈപ്പുലൈന്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുകയാണ്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി. ഇത് നടപ്പാക്കാന്‍ കിഫ്ബിക്ക് 1061.73 കോടി രൂപയുടെ വായ്പ നബാര്‍ഡ് അനുവദിച്ചു. 2021 മാര്‍ച്ചില്‍ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വീട്ടിലും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും. സാമ്പത്തികമായി പിന്നണിയിലുള്ള 20 ലക്ഷം കുടുംബത്തിന് സൗജന്യഇന്റര്‍നെറ്റ് ലഭിക്കും.

സര്‍ക്കാരിന്റെ ഇത്തരം കരുത്തുറ്റ ചുവടുവയ്പുകളൊന്നും ചാനല്‍ സംവാദ പരിപാടികളുടെ പരിധിയില്‍ ഇല്ല. ചാനലുകളുടെ ദൃഷ്ടിയില്‍ തെളിയാത്ത ഇത്തരം എത്രയോ പ്രധാന സംഭവങ്ങള്‍ സമീപ ദിവസങ്ങളിലുണ്ടായി. തദ്ദേശഭരണവകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, എന്‍ജിനിയറിങ്, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പുകള്‍ ഏകീകരിച്ച് തദ്ദേശഭരണ സര്‍വീസാക്കി. ഇതൊരു ചരിത്രസംഭവമാണ്. യുഡിഎഫ് ഭരണത്തില്‍ നഗര, -ഗ്രാമ വകുപ്പുകള്‍ക്കും ടൗണ്‍ ആസൂത്രണത്തിനും പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. കേരളത്തിന്റെ അധികാര വികേന്ദ്രീകരണത്തിന്റെ ശക്തി ചോര്‍ത്തുന്നതായിരുന്നു അത്തരം നടപടി. ഇപ്പോഴത്തെ ലയനത്തിലൂടെ ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് നിലവില്‍ വന്നിരിക്കുന്നു.

സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ യുഡിഎഫ് ഭരണകാലയളവില്‍ ദീര്‍ഘകാല കുടിശ്ശികയായി. എന്നാല്‍, പെന്‍ഷന്‍തുക ഇരട്ടിയാക്കുകയും കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്യുന്നു. വിഷുവിന് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്താല്‍ ഓണത്തിനാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വിതരണം ചെയ്തത്. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹ്യ പെന്‍ഷന്‍ ജൂലൈ അവസാനംമുതല്‍ വിതരണം ചെയ്യും. 48.5 ലക്ഷം പേര്‍ക്ക് ലഭിക്കും. ക്ഷേമനിധി ബോര്‍ഡുകളിലെ 10.8 ലക്ഷം പേര്‍ക്കും പെന്‍ഷന്‍ നല്‍കും. ഇതിനെല്ലാം വേണ്ടി 1300 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. ഇതൊന്നും ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമല്ല.

സ്വര്‍ണക്കടത്തുകേസിന്റെ മറപറ്റി യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തുല്യമാണെന്നു വരുത്താനുള്ള ഭഗീരഥയത്നം ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. അത് കാഞ്ഞിരവും ചന്ദനവും ഒന്നാണെന്ന് വാദിക്കുന്നതുപോലുള്ള അസംബന്ധമാണ്. സോളാര്‍ കേസും സ്വര്‍ണക്കടത്തുകേസും മുന്നോട്ടുവച്ച് രണ്ടു മുന്നണികളുടെ മുഖ്യമന്ത്രിമാരുടെയും ഓഫീസുകള്‍ ഒരേ പോലെയാണെന്ന് ചിത്രീകരിക്കുന്നത് കടന്നകൈയാണ്.

സോളാര്‍ കേസിന്റെ ഉത്ഭവം, അതില്‍ ഉള്‍പ്പെട്ട സ്ത്രീയും ആ സ്ത്രീക്ക് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ചപ്രകാരം പണം കൈമാറിയ കോണ്‍ഗ്രസുകാരനായ ക്വാറി മുതലാളിയും നടത്തിയ വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തന്നെ അന്ന് ആരോപണവിധേയനായിരുന്നു. സോളാര്‍ കേസില്‍ മാത്രം ഒതുങ്ങുന്നതല്ല യുഡിഎഫ് ഭരണത്തിലെ അഴിമതിപ്പട്ടിക. പാലാരിവട്ടം പാലം അഴിമതി, ടൈറ്റാനിയം ഇടപാട്, കടകംപള്ളി ഭൂമി തട്ടിപ്പ്, സിവില്‍ സപ്ലൈസ് അഴിമതി, പാഠപുസ്തക അച്ചടി അഴിമതി, പ്ലസ് ടു കുംഭകോണം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതി നടത്തിയതാണ് യുഡിഎഫ് ഭരണം. അക്കൂട്ടരെ തിരിച്ചുകൊണ്ടുവരാനും കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടംനല്‍കാനുമുള്ള ദൗത്യമാണ് ഏഷ്യാനെറ്റ് ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

പത്തു മാസത്തിനുശേഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി യുഡിഎഫിനും ബിജെപിക്കുംവേണ്ടി തറയൊരുക്കല്‍ നടത്തുന്നതല്ല നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം. കേരളീയ പൊതുമണ്ഡലത്തില്‍ ഇടതുവ്യവഹാരം ശക്തമായി നിലനില്‍ക്കേണ്ടതും ഭരണത്തില്‍ എല്‍ഡിഎഫ് തുടരേണ്ടതും ഇന്ത്യയുടെ തന്നെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവിക്ക് അനിവാര്യമാണ്.

ആ രാഷ്ട്രീയംപോലും മറന്നാണ് ചില മാധ്യമങ്ങള്‍ വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ കുഴലൂത്തുകാരായിരിക്കുന്നത്. നാടിന്റെ നന്മയെക്കരുതി ആത്മപരിശോധന നടത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറാകണം. മനുഷ്യജീവന്റെ വില വലുതാണ്. അത് മനസ്സിലാക്കി കോവിഡ് വ്യാപനത്തിന്റെ കാലത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും അതിനുവേണ്ടി ജനമനസ്സുകളുടെ യോജിപ്പിനുമുള്ള കടമ മാധ്യമങ്ങള്‍ നിറവേറ്റണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News