തലശേരി: പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എസ്ഡിപിഐ ആണെന്ന് വ്യക്തമായതായി പി ജയരാജന്‍.
പീഢനം നടന്നു എന്നകാര്യം വ്യക്തമാണ്. അത് പൊലീസ്, ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങളില്‍ കൊടുത്ത മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ കൊടുത്ത മൊഴിയില്‍ തീയതി സംബന്ധിച്ച അവ്യക്തത ആര് സൃഷ്ടിച്ചു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് തന്നെ ഇക്കാര്യം ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
പാലത്തായി പീഡനക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് എസ്ഡിപിഐ ഇടപെടല്‍ തുണയായെന്ന് സുന്നി നേതാവ് എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത് അന്വേഷിക്കേണ്ടതാണ്. ആരാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് വ്യക്തമായിരിക്കുകയാണ്. ‘കേസിന്റെ പശ്ചാത്തലത്തില്‍ പ്രതി കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, ചര്‍ച്ച നടത്തി എന്നെല്ലാം എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു.
എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് വീഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്, കുട്ടിയുടെ കുടുംബം ബന്ധപ്പെട്ടുവെന്നും കേസിന്റെ ആദ്യഘട്ടം മുതല്‍ എസ്ഡിപിഐ ഒപ്പം ഉണ്ടായിരുന്നുവെന്നും. കുട്ടി മട്ടന്നൂര്‍ കോടതിയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴൂം എസ്ഡിപിഐക്കാര്‍ ഒപ്പം പോയിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആര്‍എസ്എസുമായി അഡ്ജസ്റ്റ്മെന്റ് ആരാണ് നടത്തുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫുമൊത്ത് സമരം ചെയ്തത്. ഇതേസമയം തന്നെ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പറയുന്നുണ്ട്.
പ്രതി സ്‌കൂളിലില്ലാത്ത മൂന്ന് തീയതിയും സമയവും വളരെ വ്യക്തമാക്കി ആ ദിവസങ്ങളില്‍ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്ട്രേട്ടിന്റെ മുമ്പാകെ മൊഴികൊടുപ്പിച്ചതാര്? ആര്‍ക്കു വേണ്ടി? പരാതി തയ്യാറാക്കിയതും പെണ്‍കുട്ടിയെ മജിസ്ട്രേട്ടിന്റെ മുന്നിലെത്തിച്ച് മൊഴികൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങള്‍ തന്നെ ചെയ്തതായും മണ്ഡലം പ്രസിഡന്റ് ഫേസ്ബുക്ക് ലൈവിലൂടെ അവകാശപ്പെട്ടു.
ആര്‍എസ്എസുമായി യാതൊരു ധാരണയും സിപിഐഎം ഉണ്ടാക്കില്ല. അത് പാനൂരിന്റെയും കണ്ണൂരിന്റെയും ചരിത്രം അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും പി. ജയരാജന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here