പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലങ്കോട് പയ്യലൂർ സ്വദേശി അഞ്ജലിയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് തിരുപ്പൂരിൽ നിന്നാണ് ഇവരെത്തിയത്.
പയ്യലൂർ സുരേന്ദ്രൻ്റെ ഭാര്യ അഞ്ജലി പുലർച്ചെ ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് തിരുപ്പൂരിൽ നിന്ന് മകനോടൊപ്പം ബൈക്കിലാണ് നാട്ടിലെത്തിയത്. നിരീക്ഷണ കാലയളവ് പൂർത്തിയാവുന്ന ദിവസം വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂലൈ 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് 22നാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാൽപത് വയസ്സുകാരിയായ അഞ്ജലിക്ക് കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു. ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവരുടെ മകൻ്റെ പരിശോധന ഫലം വന്നിട്ടില്ല. ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് സഹായിച്ച 6 പേർ നിരീക്ഷണത്തിലാണ്.
അതേസമയം കഞ്ചിക്കോട് ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള എൻട്രൻസ് പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചു.രണ്ട് ക്ലാസ് മുറികളുടെ ചുമതലയാണ് അധ്യാപികക്ക് ഉണ്ടായിരുന്നത്. അധ്യാപികയുടെ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് മകളെ നാട്ടിലേക്ക് കൊണ്ടു വരാനായി അധ്യാപിക പോയിരുന്നു.
അവിടെയുണ്ടായി രുന്ന ബന്ധുവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പരിശോധന നടത്തിയതോടെയാണ് രോഗബാധ കണ്ടെത്തിയത്. സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here