ലോകത്ത് കൊവിഡ് ഏറ്റവും വേഗത്തിൽ വ്യാപിക്കുന്നത് ഇന്ത്യയിൽ. ബുധനാഴ്‌ച അരലക്ഷത്തിനടുത്ത് പുതിയ കൊവിഡ്‌ബാധ റിപ്പോർട്ട് ചെയ്‌തതോടെ പ്രതിദിന വളർച്ചാതോത് 3.35 ശതമാനമായി. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത അമേരിക്കയിൽ ദിവസേനയുള്ള വർധന 1.46 ശതമാനംമാത്രം. രണ്ടാമതുള്ള ബ്രസീലിൽ വർധന 1.68 ശതമാനം. ഇന്ത്യയിൽ കഴിഞ്ഞ ആഴ്‌ചയിൽ മുൻ ആഴ്‌ചയെ അപേക്ഷിച്ച് 20 ശതമാനം രോഗികൾ വർധിച്ചു.
അതേസമയം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 5,09,447 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്.
അതേസമയം രാജ്യത്തു ആദ്യമായി പ്രതിദിന കോവിഡ് രോഗികൾ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 മരണങ്ങൾ കൂടി ഈ കാലയളവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 15, 83, 792 ആയി ഉയർന്നു. ഇതിൽ 10, 20582 പേർ രോഗവിമുക്തി നേടി. രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ള സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി. 24 മണിക്കൂറിനുള്ളിൽ 10, 093 രോഗികൾ.
അതേ സമയം മോസ്കൊയിലെ മൈക്രോബൈയോളജി വിഭാഗം വികസിപ്പിച്ച കോവിഡ് വാക്സിന് ഓഗസ്റ്റ് 12ന് നിബന്ധനകളോടെ അനുമതി നൽകാൻ റഷ്യ തീരുമാനിച്ചു. മോസ്കൊയിലെ ഗമേലയ പകർച്ചവ്യാധി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മൈക്രോബൈയോളജി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് ഓഗസ്റ്റ് 12അം തിയതിയോടെ റഷ്യ രെജിസ്ട്രേഷൻ അനുമതി നൽകുന്നത്. മരുന്ന് പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടേ ഉള്ളു.
വലിയ ജനസമൂഹത്തിൽ മരുന്ന് നൽകി പരീക്ഷണം നടത്തേണ്ട മൂന്നാം ഘട്ടം പൂർത്തിയാകാൻ മാസങ്ങൾ എടുക്കും. അതിനാൽ നിബന്ധനകളോടെയാണ് മരുന്ന് രെജിസ്ട്രേഷന് അനുമതി നൽകുന്നത് എന്ന് ന്യൂയോർക്ക് ആസ്ഥാനമായ മാധ്യമമായ ബ്ലൂബെർഗ് റിപ്പോർട്ട് ചെയുന്നു. സെപ്റ്റംബർ മാസത്തോടെ വാക്സിന്റെ വ്യാവസായിക നിർമാണം ആരംഭിക്കും. പക്ഷെ മൂന്നാം ഘട്ട പരീക്ഷണ ഫലം ലഭിച്ച ശേഷമാകും വിപണിയിൽ എത്തിക്കുകയെന്നാണ് റഷ്യയിൻ അധികൃതർ അറിയിക്കുന്നത്.
അതേ സമയം ഇന്ത്യയിൽ ആദ്യ കോവിഡ് രോഗി റിപ്പോർട്ട് ചെയ്തിട്ട് ആറു മാസം പൂർത്തിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here