സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറ്റാ ഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് . സ്വപനയുടെയും സന്ദീപിൻ്റെയും ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സ് നേതാവും സംഘപരിവാര്‍ ബന്ധവുമുള്ള ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇയാള്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയ ദിവസം നയതന്ത്ര ബാഗിന്‍റെ ക്ലിയറന്‍സിനായി വിളിച്ചിരുന്നു.
കള്ളക്കടത്ത് സ്വര്‍ണം വന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനും പിന്നീട് തിരിച്ചയപ്പിക്കാനും ഇയാള്‍ ഇടപെട്ടിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചപ്പോഴാണ് ഹരിരാജ് വിഷയത്തില്‍ ഇടപെട്ടത്. ബാഗേജ് തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ നയതന്ത്ര പരിരക്ഷയുള്ള പാഴ്സലാണെന്നും പണിതെറിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
പാഴ്സല്‍ യുഎഇയിലേക്ക് തിരിച്ചയപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദം ചെലുത്തി ഉദ്യോഗസ്ഥരെ ഇടപെടുവിച്ചതും ഹരിരാജാണ്. സ്വര്‍ണം പിടിച്ചെടുത്ത അസിസ്റ്റന്‍റ് കമ്മീഷണര്‍ അരുണ്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവരുടെ സാമീപ്യത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ആദ്യ ഘട്ടത്തില്‍ 8 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. തുടര്‍ന്ന് 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here