കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി; ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നത് ചെന്നിത്തല; ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ് ചെന്നിത്തല: രൂക്ഷവിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണെന്നും ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി വ്യക്തമാക്കി. ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍:

”അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ഇറക്കുന്നത്.

അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിന്‍പറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്.

ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മെനയാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.

ആര്‍എസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല.

ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും.

ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ്- കോണ്‍ഗ്രസ് ബാന്ധവം. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

2016ല്‍ നിയമസഭയിലേക്ക് ഹരിപ്പാട്ട് മത്സരിച്ചപ്പോള്‍ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാള്‍ 14,535 വോട്ട് 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതേമണ്ഡലത്തില്‍ കോണ്‍ഗ്രസിന് കുറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വിനി രാജിന് കിട്ടിയതിനേക്കാള്‍ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരല്‍ചൂണ്ടുന്നത് ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News